FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

01സെപ്തംബര്‍2009 - ഉത്രാടപ്പാച്ചില്‍..

Tuesday

ബ്ലോത്രം
ഓണപ്പതിപ്പ് 2009


പുതിയ ബ്ലോഗ്
വായനാനുഭവവുമായി
അണിയറയില്‍
അണിഞ്ഞൊരുങ്ങുന്നു....

നിങ്ങളുടെ
ബ്ലോത്രത്തില്‍ നിന്നും...

തിരുവോണ സമ്മാനം..



അനൂപ് ചന്ദ്രന്‍


പി കെ പാറക്കടവ്


കുരീപ്പുഴ ശ്രീകുമാര്‍


സി പി ദിനേശ്

ലതീഷ് മോഹന്‍


ടി പി വിനോദ്


നസീര്‍ കടിക്കാട്


ടി പി അനില്‍കുമാര്‍


ചന്ദ്രകാന്തം


രാം മോഹന്‍ പാലിയത്ത്


ടി എ ശശി

എം ഫൈസല്‍

ഉമ്പാച്ചി


പി എ അനീഷ്


ശ്രീലാല്‍

പകല്‍കിനാവന്‍


വികടശിരോമണി


വാഴക്കോടന്‍


രശ്മി കെ എം


മേരി ലില്ലി/അരുണ്‍ ചുള്ളിക്കല്‍


ജുനൈത്


അരുണ്‍ കായംകുളം


അനിത ഹരീഷ്


അഭിജിത് അശോക്


ശാരദനിലാവ്


രഞ്ജിത് വിലാതപുരം


ആചാര്യന്‍


പ്രയാണ്‍

........


തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ എഴുതുന്നു.....


എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരു അപൂര്‍വ്വ
ഓണസമ്മാനം...


നിങ്ങളുടെ ബ്ലോത്രത്തില്‍ നിന്നും..



*************************************************************




"ഉത്രാടപാച്ചില്‍ ഇനി ഇ-ചര്‍ച്ചയിലേക്ക് "

".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."

രു കാലത്തു ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമാധാനത്തിന്റെയും കാലം നമുക്കു സമ്മാനിച്ച മാവേലി മന്നന്റെ ഓര്‍മയെ കൊണ്ടാടുന്ന നമ്മള്‍ ഒന്നാലോചിച്ചു നോക്കൂ ഇന്നു എവിടെ മറഞ്ഞു സമാധാനം?എവിടെ മാഞ്ഞു മാവേലിയുടെ സ്വന്തം നാടു ...അഹിംസക്ക് വേണ്ടി പോരാടിയ ഗാന്ധിജിയുടെയും മറ്റു അഹിംസാ വാദികളുടെയും നാടായ ഇവിടെ എന്ത് സംഭവിച്ചു?സമാധാനത്തിന്റെ മാടപ്രാവുകള്‍ സങ്കല്പത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഗുണ്ടകളുടെയും ;അല്പം കൂടി മോഡേണ്‍ ആയി പറഞ്ഞാല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൈപിടിയില്‍ നമ്മളുടെ ഓരോ ശ്വാസവും പിടക്കുകയല്ലേ? വഴിത്തിരിവിന്റെ വെളിച്ചത്തില്‍ നമ്മള്‍ ആരംഭിക്കുന്നു ഒരു സമഗ്രമായ അന്വേഷണം ....സത്യവും നീതിയും ആരെയും തുണക്കുന്നില്ല എന്നും നീതിക്ക് വേണ്ടി നിലകൊള്ളേണ്ട നീതിപീഠം ഇന്നു കൈയും കെട്ടി ഇത്തരം സംഭവങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു എന്ന ബോധം അന്വേഷണത്തെ കൂടുതല്‍ ആവേശ ഭരിതം ആക്കുന്നു ....
അതിനാല്‍ നാം ആരംഭിക്കുന്നു ... നമ്മുടെ ആദ്യ യജ്ഞം ......

".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."


ചര്‍ച്ച ഇന്ന് തുടങ്ങുന്നു....

-ബ്ലോത്രം.



"ദേ!!! മാവേലി, ദുഫായില്‍"



കേരളാ പോലീസ്‌ അഥവാ കോടിയേരി പോലീസ്‌ ഒടുക്കം ഫോമിലായി. അവര്‍ ഓംപ്രകാശിനെയും, രാജേഷ്‌ [ഏലിയാസ്‌] കണ്ണമ്മോല രാജേഷിനെയും പിടിക്കാന്‍ കച്ച കെട്ടിയിറങ്ങി. ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ അവര്‍ അടുത്ത “ക്വട്ടേഷന്‍” എടുക്കകയുള്ളു.

ഓണത്തിനു നേന്ത്രക്കൊല, വാഴക്കൊല മുതലായവയെ പറ്റി മാത്രം ചിന്തിച്ചിരുന്ന മലയാളിക്ക്‌, ഇന്ന് ആകെ അറിയാവുന്നത്‌ “മുത്തൂറ്റ്‌ കൊല” മാത്രം.

പത്രക്കാരും, റ്റിവിക്കാരും കൂടി ആ മധുവിധു ആഘോഷിക്കുന്ന മണവാളന്‍ ചെക്കന്റെയും, പെണ്ണിന്റെയും "മൂഡ്‌സ്‌" വെറുതെ കളഞ്ഞു. സത്യം, ഈ മാധ്യമ സിന്‍ഡിക്കേറ്റിന്റെ തലയില്‍ ഇടി തീ വീഴത്തില്ലെ??? എന്തോരം നട്ടാ കുരുക്കാത്ത കള്ളത്തരങ്ങളാ ഈ സിന്‍ഡിക്കേറ്റ്‌സ്‌ പടച്ചു വിടുന്നത്‌. കല്യാണചിലവ്‌ കുറച്ച്‌, അല്‍പം ലെനിനിസം ‘ഉയര്‍ത്തിപ്പിടിക്കാന്‍’ വേണ്ടിയാണു കല്യാണ ഉറപ്പിന്റെ അന്ന് തന്നെ കല്യാണവും നടത്തി, നമ്മുടെ മന്ത്രി, ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ശ്രമിച്ചതെങ്കിലും, അതിനെയും ഈ "ത്ര റിപ്പോര്‍ട്ടറന്മാര്‍" [ചുമ്മാതയാണൊ ഇവന്മാരുടെ ചുരുക്കപ്പേരു ഇങ്ങനെ വൃത്തിക്കെട്ടതായത്‌.] വളച്ച്‌ ഒടിച്ച്‌, പോള്‍ മുത്തൂറ്റിന്റെ കൊലയോട്‌ ചേര്‍ത്തു വെച്ചു. ..
-സേനു ഈപ്പന്‍ തോമസ്.



പൊന്നോണം വരവായി..


ഐശ്വര്യത്തിന്റെയും, സമ്പത്സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും ചിരകാലസ്മരണകൾ ഉണർത്തിക്കൊണ്ട് പൊന്നോണം വരവായി..
ജാതിയും മതവും, കള്ളവും ചതിയും, സാമ്പത്തിക അസമത്വവുമില്ലാതെ
മാനുഷ്യരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന;
മഹാബലിയുടെ ആ സദ്ഭരണ നാളുകൾ അയവിറക്കിക്കൊണ്ട്..
ഈ പൊന്നോണവും നമുക്ക് ആഘോഷിക്കാം..

-ഹരീഷ് തൊടുപുഴ (ആല്‍ത്തറ)



ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍...

ഓണത്തെ എത്ര മനോഹരമായി കള്ളക്കഥകളില്‍ പൊതിഞ്ഞവതരിപ്പിച്ചാലും...
അത് ബുദ്ധധര്‍മ്മത്തിന്റെ നന്മയില്‍ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ
മൂര്‍ദ്ദാവില്‍ ചവിട്ടിയ ബ്രാഹമണ്യത്തിന്റെ സംസ്ക്കാര
ശൂന്യതയുടെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കില്ല.

നന്മയുടെ ഒരു മാവേലി രാജ്യത്തിനു മുകളില്‍
വാമനനും, ആണും പെണ്ണും കെട്ടവനും നികൃഷ്ടനുമായ
മഹാവിഷ്ണു സങ്കല്‍പ്പത്തിന്റെ അടിമത്വത്തിലേക്കുള്ള,
ഭ്രാന്താലയത്തിലേക്കുള്ള ഒരു ചവിട്ടിത്താഴ്ത്തല്‍ !
ആ വൃത്തികെട്ട പാദങ്ങള്‍ പതിഞ്ഞത് മഹാബലിയുടെ മാത്രം സിരസ്സിലായിരുന്നില്ല ;
ജനങ്ങളുടെ ആത്മബോധത്തിന്റെ മുകളിലുമായിരുന്നു...
-ചിത്രകാരന്‍.



മാറ്റുവിന്‍ ചട്ടങ്ങളെ

അഴിമതിയുടെ ദുഷ്പേര്‍ കാരണം ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുവെന്ന് നമ്മുടെ പ്രധാ‍നമന്ത്രി പറഞ്ഞിട്ട് അധിക ദിവസമായില്ല. വിഷയം അഴിമതി ആയതിനാലാവാം ആരുമത് ഗൌരവമായി എടുത്തില്ലെങ്കിലും, മറവി എന്ന മനോഹര കഴിവിനാല്‍ തന്റെ കഴിഞ്ഞുപോയ ഭരണകാലം അദ്ദേഹം എത്ര പെട്ടെന്നു മനസ്സില്‍ നിന്നു ആട്ടിയകറ്റി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. തന്റെ സര്‍ക്കാരിന്റെ ആയുസ്സ്, കേവലം മാസങ്ങള്‍ മാത്രം വര്‍ദ്ധിപ്പിച്ചു നേടാന്‍ , കോടികള്‍ വരുന്ന നോട്ടുകെട്ടുകളും പദവികള്‍ നല്‍കാമെന്ന വാഗ്ദാനവും നല്‍കി കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ച മഹാനാണീ ദുഖപ്രകടനം നടത്തിയതെന്നതാണ് ഏറെ കൌതുകകരം. ആ വിഷയത്തിലേക്ക് വീണ്ടും വരുവാനുള്ള ശ്രമമല്ല, മറിച്ച് എത്ര ലാഘവത്തോടെയാണ് നാം അഴിമതി, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങീയ പദങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം....

-അനില്‍@ബ്ലോഗ്



തദാത്മാനം സ്വയമകുരുത

ജബ്ബാര്‍ മാഷിന്റെ ഒരു ലേഖനത്തില്‍ ഭാരതീയതത്വശാസ്ത്രത്തെപറ്റി അല്‍പം കണ്ടു അതില്‍ ഒരു കമന്റും കണ്ടു. അതുകൊണ്ടെഴുതിയതാണ്‌



ഭാരതീയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ചിന്താധാരകള്‍ ദര്‍ശനങ്ങള്‍ എന്ന പേരില്‍ പറയപ്പെടുന്നു.

ന്യായദര്‍ശനം, വൈശേഷികദര്‍ശനം, സാംഖ്യദര്‍ശനം, യോഗദര്‍ശനം, പൂര്‍വമീമാസ, ഉത്തരമീമാംസ എന്നിങ്ങനെ ആറെണ്ണമാണ്‌ അവയില്‍ പരക്കെ അംഗീകരിക്കപ്പെട്ടവ.

ഇവയില്‍ എല്ലാം തന്നെ നടക്കുന്ന തര്‍ക്കം, കുശവന്‍ കുടം ഉണ്ടാക്കുന്നതുപോലെ പ്രകൃതി എന്നു നാം വിളിക്കുന്ന ഭൗതികവസ്തുക്കളെ ഉപയോഗിച്ച്‌ ഒരു ഈശ്വരന്‍ - ദൈവം - പ്രപഞ്ചം ഉണ്ടാക്കിയതാണൊ എന്നതു തന്നെ ആണ്‌....
-ഇന്ത്യ ഹെറിറ്റേജ്.


ഇടമറുകിന്റെ മാനസികരോഗം

സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ പ്രചരിക്കപ്പെട്ടതെന്ന് അനുയായികളും വാളിന്റെ മൂര്‍ച്ചയിലൂടെ പ്രചരിക്കപ്പെട്ടതെന്ന് വിമര്‍ശകരും കരുതുന്ന മതത്തിന്റെ സ്ഥാപകന് മാനസികരോഗമുണ്ടായിരുന്നുവെന്നത് യുക്തിവാദികളുടെ ചിന്താഗതിയാണ്‌.
ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബിക്ക് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിരുന്നുവെന്ന് ഇടമറുക് തുടങ്ങിയ യുക്തിചിന്തകര്‍ കരുതുന്നു...
-വി രാജേഷ്.



ഡാര്‍വിന്റെ (പുതിയ)ബുള്‍ഡോഗ്

ശ്രീ ഫൈസല്‍ കൊണ്ടോട്ടിയുടെ ഈ പോസ്റ്റിനുള്ള മറുപടിയാണ് ഇത്..

ഇത് ഞാന്‍ മുന്‍പ് കണ്ടതാണ്.മറുപടി സാധ്യമല്ലാത്ത ,(സന്തോഷിക്കാന്‍ വരട്ടെ,പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിയുടെ ഒരു റിസര്‍ച്ച് പേപ്പറിനെ പരിഹസിച്ചപോലെ "Not only is it not right, it's not even wrong".)ശരിയല്ലാത്ത,തെറ്റാണെന്നുപോലും പറയാനാവാത്ത,യാതൊരു സാംഗത്യവുമില്ലാത്ത ഇതിനു ഇപ്പോള്‍ മറുപടി പറയാന്‍ കാരണം താങ്കള്‍ 'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള' ഒരു ബ്ലോഗ്‌ കൂടെ തുടങ്ങുന്നു എന്നു കണ്ടതു കൊണ്ടാണ്.താങ്കളുടെ പരിണാമം ബ്ലോഗ്‌ വായിച്ച് പരിണാമസിദ്ധാന്തം മനസിലാക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുള്ള കുറെ ശുദ്ധാത്മാക്കളായ പാവം മനുഷ്യരുണ്ട്.(ജീവശാസ്ത്രവും ജെനറ്റിക്സുമെല്ലാം പഠിച്ച വിദഗ്ധന്‍ പറയുമ്പോള്‍ വിശ്വസിക്കണമല്ലോ.) അവരുടെ അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടരുത് എന്നു തോന്നി....
-ബ്രൈറ്റ്.



എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ ..?

ബ്രൈറ്റിന് ഫിസലിന്റെ മറുപടി..




"മയ്യത്തായ" ഡാർവിനിസം!

ഈ ഡാർവിൻ വർഷത്തിൽ ഡാർവിനെപ്പറ്റി എന്തെങ്കിലും എഴുതണം എന്നു് കരുതിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടു് അതു നീണ്ടുപോയി. അപ്പോഴാണു് പരിണാമത്തെ സംബന്ധിച്ചു് ഒരു ചർച്ച നടക്കുന്നതായി വിവരം ലഭിച്ചതു്. "ചുറ്റുപാടുകൾക്കനുസരിച്ചു് ജീവികളിൽ മാറ്റം വന്നാലും അതു് ജനിതകഘടനയിൽ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു് വ്യാപരിക്കില്ല" എന്നും മറ്റും അവിടെ വായിക്കേണ്ടിവന്നപ്പോൾ അവിടത്തെ ചർച്ചകളിലേക്കു് കയറേണ്ട എന്നു് കരുതി. കാരണം, അത്തരം നിലപാടുകൾ ഇന്നത്തെ അറിവിൽ പഴയതാണു്. ഒരു മത്സ്യം മൂന്നു് പ്രാവശ്യം കരയിലേക്കു് തെറിച്ചു് വീണാൽ നാലാമത്തെ പ്രാവശ്യം അതിനു് നാലു് കാലുകൾ വേണം എന്നു് പ്രകൃതി നിശ്ചയിക്കുമെന്ന രീതിയിലുള്ള വാദങ്ങളും, ആരോ കുറേ എലികളുടെ വാലു് മുറിച്ചു് 'പരീക്ഷിച്ചിട്ടും' എരണം കെട്ട എലികൾ പിന്നെയും വാലുമായി പിറവിയെടുത്തതുകൊണ്ടു് ഡാർവിനിസം അമ്പേ പരാജയം എന്നും മറ്റുമുള്ള തീർച്ചപ്പെടുത്തലുകളുമൊക്കെ ഇന്നു് ഡാർവിനിസവുമായി എന്തെങ്കിലും ബന്ധമുള്ളവർ ഉയർത്തുന്നതല്ല. വാലു് മുറിച്ച എലികൾ നഷ്ടപരിഹാരം ചോദിക്കാഞ്ഞതു് ഭാഗ്യം എന്നേ പറയാനുള്ളു....

-സി കെ ബാബു.



അമാവാസിയിൽ ചന്ദ്രനെത്തേടുന്നവന്‍ അരക്കിറുക്കനാണോ?

ചന്ദ്രയാന്‍-1 പേടകവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടെന്നും പദ്ധതിക്ക് തിരശ്ശീല വീണെന്നുമുള്ള വാര്‍ത്ത വളരെ നിരാശാജനകമാണ്. ചന്ദ്രനെക്കുറിച്ച് നമ്മുടെയിടയില്‍ നിലവിലിരുന്ന പല തെറ്റിദ്ധാരണകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാണല്ലോ ചന്ദ്രയാന്‍-1നെ ആകാശത്തേക്ക് അയച്ചത്. ചന്ദ്രനെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ കണ്ടെത്താന്‍ ചന്ദ്രയാന്‍-1ന് കഴിഞ്ഞു എന്നത് ശരി തന്നെ. ഉദാഹരണത്തിന് ചന്ദ്രന്‍ ഗോളാകൃതിയിലുള്ള ഒരു ഉപഗ്രഹമാണെന്നത് നമുക്ക് വെറും അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞുകേട്ടുമാത്രമുള്ള അറിവാണെങ്കിലും ചന്ദ്രയാന്റെ വിക്ഷേപണത്തോടെയാണ് അതു സത്യമാണെന്ന് തെളിഞ്ഞത്. 400 കോടി മുടക്കിയാലെന്താ ചന്ദ്രനു ഗോളാകൃതിയാണെന്ന് സ്ഥിരീകരിക്കാന്‍ നമുക്കായല്ലോ! മാത്രമല്ല കാത്സ്യം, സിലിക്കോണ്‍, ഇരുമ്പ്, തുരുമ്പ് തുടങ്ങിയ അയിരുകള്‍ ചന്ദ്രനില്‍ ഉണ്ടെന്നുള്ള വിവരം നമ്മെ അറിയിച്ചതും ചന്ദ്രയാനാണ്. ഇനി നമ്മുടെ രാജ്യത്തെ കെട്ടിട നിര്‍മ്മാണ മേഖലയും ഐ.ടി മേഖലയും വച്ചടി വച്ചടി അഭിവൃദ്ധിപ്പെടുന്നതു കണ്ട് പാക്കിസ്ഥാനും ചൈനയും അമേരിക്കയും ഒക്കെ മൂക്കത്തു വിരല്‍ വെക്കും. കാല്‍സ്യത്തിന്റെ കുറവ് നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്ക് ഇനി ഒരിക്കലും അനുഭവപ്പെടില്ല. മാത്രമല്ല ചന്ദ്രനില്‍ ദേശീയ പതാക നാട്ടിയതു കൊണ്ട് ഇനി ഇവന്മാര്‍ക്കൊക്കെ ഇന്‍ഡ്യയെ ഭയങ്കര പേടിയായിരിക്കും. മാത്രമല്ല പതാക നാട്ടിയതു വഴി ഇനി രാജ്യത്ത് വര്‍ഗീയ കലാപങ്ങളും പകര്‍ച്ച വ്യാധികളും ഗണ്യമായിക്കുറയും. വെറും നാന്നൂറു കോടി രൂപയേ ഇതിനൊക്കെ ചിലവായുള്ളൂ എന്നതും അഭിനന്ദാര്‍ഹമാണ്...
-അനോണിമാഷ്.



കഥകളിലോകത്തിലെ ഫലിതങ്ങൾ


കേരളത്തിൽ ഫലിതപാരമ്പര്യത്തിന് കരുത്തുറ്റ അടിവേരുകളുണ്ട്.ദശാവതാരങ്ങളിലൊന്ന് ഒരു മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന ഐതിഹ്യത്തിൽ പോലും,ആ ഫലിതത്തിന്റെ മിന്നൽ‌ത്തിളക്കമുണ്ട്.മറ്റെങ്ങും കണ്ടുകിട്ടാത്ത ഒരു സവിശേഷതയാണ്,ഭക്തികേന്ദ്രമായ ക്ഷേത്രത്തിനകത്ത് ഫലിതം പറയാൻ ഒരു കൂത്തമ്പലവും(അതും അമ്പലം തന്നെ!)അതിനായി പ്രത്യേകമൊരു വർഗവും.ഭക്തിരസം പ്രസരിപ്പിക്കേണ്ട അമ്പലമതിൽക്കെട്ടിൽ ഫലിതദുർഗങ്ങൾ തീർത്തുവെക്കുകയും,പ്രജകളെ,രാജാവിനെ,ദൈവങ്ങളെപ്പോലും ഹാസ്യമയമാക്കുന്ന ഒരു കലയെ അതിനകത്തു പ്രതിഷ്ഠിക്കുകയും ചെയ്ത കേരളചരിത്രത്തിലെ
ഈ അതിഫലിതം,ഭാരതത്തിന്റെ ഭക്തിപാരമ്പര്യത്തിലെ തികച്ചും
വേറിട്ട അദ്ധ്യായമാണ്.കൂത്തിലും,കൂടിയാട്ടത്തിലും,പാങ്കളിയിലും,കാക്കരശ്ശിയിലും,പാനേങ്കളിയിലും,
പൊറാട്ടുനാടകത്തിലും,വടക്കൻ‌പൊറാട്ടിലും,പാവക്കൂത്തിലും,ചെറുമക്കളിയിലും,തീയ്യാട്ടിലും,
തെയ്യത്തിലും,മുടിയേറ്റിലും,വേലകളിയിലും,കുമ്മാട്ടിയിലും,തുള്ളലിലും എന്നുവേണ്ട,മലയാളമനസ്സ് രൂപം കൊടുത്ത സകലകലാസങ്കൽ‌പ്പങ്ങളിലും ഫലിതപ്രവാഹമുണ്ട്.കണ്ണീരിനെ ആനന്ദബാഷ്പമാ‍ക്കി മാറ്റുന്ന രസവിദ്യയാണു കല എന്നു മലയാളി എന്നേതിരിച്ചറിഞ്ഞു.പ്രതിഷേധവും,നിലവിളിയും,പ്രതിരോധവുമെല്ലാം
ഫലിതസാദ്ധ്യമാണ് എന്നു തെളിയിച്ചതാണു നമ്മുടെ ചരിത്രം...
-വികടശിരോമണി.








കരിമുട്ടം സ്റ്റേഷന്‍

അരുണ്‍ കായംകുളത്തിന്റെ മറ്റൊരു ബ്ലോഗ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
“കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്ന വാര്‍ത്തകളും, പോസ്റ്റ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യേണ്ടി വന്ന കഥകളും, മറ്റ് ബ്ലോഗുകളില്‍ ഞാന്‍ എഴുതിയ വരികളും, ഒന്ന് ചേര്‍ക്കാന്‍ ഒരിടം“ എന്നാണ് അരുണ്‍ ഈ ബ്ലോഗിനെ പറ്റി പറയുന്നത്.

സ്വ.ലേ.



മമ്മൂട്ടിയോ ബെര്‍ളിയോ...?

“സ്നേഹപൂര്‍വ്വം മമ്മൂട്ടി”

ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ഉടമ ആരാണ്?

മമ്മൂട്ടിയാണെങ്കില്‍ Feed burner email subscriptions ല്‍
നോക്കുമ്പോള്‍ ബെര്‍ളിതോമസ്സിന്റെ വിവരങ്ങളും ചിത്രവുമാണല്ലോ തെളിയുന്നത് !
-കൊട്ടോട്ടിക്കാരന്‍.


മമ്മൂട്ടിയെന്ന ബെര്‍ളി തോമസ്

കൊട്ടോട്ടിക്കാരന്റെ ബ്ലോഗില്‍ നിന്നും പാഞ്ഞത് മമ്മൂട്ടിയുടെ സ്നേഹപൂര്‍വ്വത്തിലേയ്ക്കാണ്... feedburner വഴി ഇമെയില്‍ കൊടുത്തപ്പോള്‍ അതാ വന്നു ബെര്‍ളി തോമസിന്റെ മെയില്‍.....
-വേദവ്യാസന്‍.





40 minutes of “nauseatalgia”*

Extreme_Nostalgia

കുറച്ചു ബ്ലോഗർമാർ ചേർന്ന് നിർമ്മിച്ച സിനിമയാണു് ഇതെന്നു കരുതി കണ്ടതാണു് ഈ ചിത്രം. സിനിമയെക്കുറിച്ചു പലരും ബ്ലോഗിൽ അഭിപ്രായം പ്രകടിപ്പിച്ചു. എന്റെ അഭിപ്രായം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.

Nostalgiaക്ക് കൈയ്യും കാലും മുളച്ചാൽ എന്തു സംഭവിക്കും? ലതാണു് ഇതു്. ഒരു ഗ്രാമം, പഴയ ഇല്ലം, ഒരമ്മ, ഒരച്ഛൻ കുറ്റി കാടുകൾ, ക്രിഷിക്കാർ, പാടങ്ങൾ, അടുപ്പു് കത്തിക്കൽ, ദോശ ഉണ്ടാക്കൽ, കുറേപ്പേരു് അങ്ങോട്ടും ഇങ്ങോട്ടും ചുമ്മ നടന്നു പോക്ക്. അദ്യത്തെ 30 മിന്നിറ്റ് ഇതു മാത്രമായിരുന്നു. അപ്പോഴേക്കും എനിക്ക് മതിയായി. പിന്നെ കുറേ ബ്ലോഗർമാർ ഉണ്ടാക്കിയ സിനിമയല്ലെ എങ്ങനെ വഴിയിൽ നിർത്തിയിട്ട് പോകും എന്നു കരുതി ബാക്കി കൂടെ കണ്ടു നോക്കി. അപ്പോഴാണു് മനസിലായതു് ഇതിൽ പ്രതീക്ഷക്ക് യാതൊരു കോ.. sorry, scopeഉം ഇല്ലാ എന്നു്. ഇതുപോലെ ഏകദശം ക്രിത്യം 1 ലക്ഷം മലയാളം സിനിമയെങ്കിലും ഞാൻ കണ്ടിട്ടുണ്ടാകും...
-കൈപ്പള്ളി.



മലയാളം വെബ് ലോകത്തിലേക്കൊരു ജാലകം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

സൈബർ ജാലകത്തിൽ നിന്നും നിങ്ങൾക്കായി പുതിയ ഒരു സേവനം നൽകുന്ന സന്തോഷപൂർവ്വം അറിയിക്കുന്നു. . ജാലകം എന്ന് നാമകരണം ചെയ്ത അഗ്രിഗേറ്റർ ആണ് നിങ്ങൾക്കായി സൈബർ ജാലകം ടീം ഓണസമ്മാനമായി ഒരുക്കിയിരിക്കുന്നത്. ബ്ലോഗുകളുടെ അഗ്രിഗേഷൻ കൂടാതെ യുണീക്കോഡ് മലയാളം ഉപയോഗിക്കുന്ന എല്ലാ വെബ് പേജുകളുടെയും ലിസ്റ്റിംഗ് നിങ്ങൾക്കായി ലഭിക്കുന്ന വിധമാണ് സൈബർ ജാലകം വെബ് പോർട്ടലിന്റെ ഭാഗമായുള്ള ഈ അഗ്രിഗേറ്ററിന്റെ ലക്ഷ്യം...
-യാരിദ്.


വാ‍യനക്കാരാ, എന്നെ വിശ്വസിക്കൂ

ആമുഖം: മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു പയ്യന്മാര്‍ക്ക് എളുപ്പത്തില്‍ കല്യാണം കഴിക്കാന്‍ പറ്റാത്തതാണ് ഈ കഥ തുടങ്ങാന്‍ സഹായിക്കുന്നത്.

ജുമാനയും ക്ലാസ് മേറ്റായ രഘുവും തമ്മില്‍ മുടിഞ്ഞ പ്രേമത്തിലാണ്. പ്രേമം ഇത്ര അഗാധമാകാന്‍ കാരണം അവര്‍ തമ്മില്‍ ശാരീരികമായി അടുത്തിട്ടില്ല എന്നതാണ് (രഘുവിന് ആഗ്രഹമില്ലാത്തതല്ല, ജുമാനയുടെ സാന്മാര്‍ഗ്ഗിക കാഴ്ച്ചപ്പാടുകള്‍, അതിനുള്ള അവസരം) എന്നു പറയാം - എങ്കിലും അവര്‍ കൈകള്‍ കോര്‍ത്ത് കടല്‍ത്തീരത്തു നടക്കുകയും (കടലിലിറങ്ങിയില്ല, രണ്ടുപേര്‍ക്കും നീന്താനറിഞ്ഞുകൂടായിരുന്നു, കുതിച്ചുയര്‍ന്ന് തീരത്തേക്കു കുഴഞ്ഞുവീണ് പരന്നുപോവുന്ന തിരയുടെ വെളുത്ത പതയില്‍ അവര്‍ കാല്‍ നനച്ചു) നഗരമദ്ധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്തൂപത്തിന്റെ പടവിലിരുന്ന് നിരത്തിലൂടെ നീങ്ങുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കിക്കാണുകയും വായിച്ച പുസ്തകങ്ങളെയും സിനിമകളെയും പറ്റി ചര്‍ച്ചചെയ്യുകയും ചെയ്തു....

-സിമി.


സീമന്തം [കഥ]

“ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യ സമുദ്യതാ
ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ..”

മണിമുഴക്കങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കും ദീപാരാധന തൊഴുന്ന ഭക്തരുടെ നാമജപങ്ങൾക്കുമിടയിലും മുത്തശ്ശിയുടെ വിറയാർന്ന ശബ്ദം ജപിക്കുന്ന ലളിതാസഹസ്രനാമം അവ്യക്തമായി ശ്രീദേവിയുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. മനമുരുകി മുത്തശ്ശിയിപ്പോൾ പ്രാർത്ഥിക്കുന്നതെന്തെന്ന് ശ്രീദേവിക്കൂഹിക്കാം. ഒരു ഉണ്ണിക്കാൽ. തലമുറ അന്യം നിന്നു പോകാതിരിക്കാൻ, പൌത്രവധുവായ തന്നിലൂടെ, പാരമ്പര്യങ്ങളുടെ കാവൽ പുരുഷനായി ഒരു ആൺ‌തരി. അതിനു വേണ്ടി, കുടുംബം വക ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു മുൻപുള്ള തൊണ്ണൂറു നാളുകളിലെ പ്രത്യേക പ്രാർത്ഥനകളും പൂജകളും കഠിനമായ വ്രതാനുഷ്ഠാനങ്ങളും. ഇന്ന് ഉത്സവനാൾ...
-ലക്ഷ്മി.


mal_onam6ഓണാധിപന്‍ വ്യാഴത്തിലും ശുക്രന്‍ തലക്ക് മോളിലും നാക്കേല്‍ ഗുളികനും ഒത്തു മുഹൂര്‍ത്തം വരട്ടെടീ, നിന്നെ കെട്ടിക്കോളാന്നു പറഞ്ഞ് ചതിച്ച കുഞ്ചുക്കണിയാരെങ്ങാന്‍ വന്നെറങ്ങുന്നൊണ്ടോന്ന് നോക്കിയാണ് ആ പുലര്‍കാലത്തും ലഷ്മിക്കുട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നത്. മുപ്പത്താറു കൊല്ലം മുമ്പ് കരി വണ്ടി കേറി ബമ്പായിക്കു പോയ മൂപ്പരെക്കാത്ത് കഴിഞ്ഞ മുപ്പത്തഞ്ച് ഓണത്തിനും ലഷ്മിക്കുട്ടി സ്റ്റേഷനില്‍ കാത്തിരുന്നിട്ടൊണ്ട്. ഇതുള്‍പ്പെടെ മുപ്പത്താറ് ഓണം ലഷ്മിക്കുട്ടി ഉണ്ടിട്ടില്ല. മൂപ്പരു വരും, ഞങ്ങളൊന്നിച്ച് ഉണ്ടോളാം എന്ന് ലഷ്മിക്കുട്ടി എപ്പഴും പിറുപിറുത്തോണ്ടീരുന്നു. ലഷ്മിക്കുട്ടീടെ ജട കെട്ടിപ്പോയ നെറഞ്ഞ തലമുടി വലിച്ച് വാരിക്കെട്ടിയ ചുവന്ന റിബ്ബണ്‍ തുമ്പ് കാറ്റത്താടി. ഓരോ ട്രെയിന്‍ വന്നു പോകുമ്പോഴും മൂപ്പരെക്കൊണ്ടരാത്ത ട്രെയിനെ ലഷ്മിക്കുട്ടി തുപ്പി യാത്രയാക്കി. മൂപ്പര്‍ടെ നാക്കേലെന്നും ഗുളികനാരുന്നല്ലോ, അതാണ് ലഷ്മിക്കുട്ടിക്കിത്രേം വിശ്വാസം, ആളു ചില്ലറക്കാരനല്ല; വരാന്നു പറഞ്ഞാ വരും...
-ആചാര്യന്‍ (ആല്‍ത്തറ)




മുഖങ്ങളുടെ പ്രശ്നം

പേരുള്ളവരെയും, ഇല്ലാത്തവരെയും "ബാബു " എന്നാണു ഈ നാട്ടുകാര്‍ വിളിക്കുക. അങ്ങിനെ സ്വന്തമായി ഒരു പേരു പോലുമില്ലാതിരുന്ന എനിക്ക് ഇവിടെയെത്തിയപ്പോള്‍ ഒരു പേരു കിട്ടി. ചോളപ്പൊരി പോലിരിക്കുന്ന അക്ഷരങ്ങളുടെ നാട്. ആന്ധ്രയിലെ നല്ലഗോണ്ട ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. യാദഗിരിഗുട്ട.

സായിപ്പുംമാരെയും കൊണ്ടു സ്റ്റുഡിയോയില്‍ ഫിലിം വാങ്ങിക്കാനെത്തിയ രമ്മുഡു അണ്ണയ്യ ,ഈ സ്ഥലത്തിന്റെ ചരിത്രം അവര്‍ക്ക് വിവരിച്ചു കൊടുക്കുന്നത് ഞാന്‍ കേട്ടു കൊണ്ടു നിന്നു. തെലുങ്കില്‍ 'നല്ല ' എന്നാല്‍ കറുപ്പ് എന്നും, 'ഗോണ്ട' എന്നാല്‍ മല എന്നും അര്‍ത്ഥം. പിന്നീട് അയാള്‍ ഗ്രാമപ്പെരിനു പുറകിലുള്ള ഐതിഹ്യം പറഞ്ഞു...
-ബോണി പിന്റോ.



ഇന്ന് എന്തിനും ഏതിനും ഒരു റിയാലിറ്റി ടച്ച്‌ വേണം. കല്യാണമായാലും ഫസ്റ്റ് നൈറ്റ്‌ ആയാലും എന്തിനു ഒന്ന് മുള്ളുന്നത് വരെ റിയാലിറ്റിയായാല്‍ പ്രേക്ഷകര്‍ ധാരാളം.

ഈ വര്‍ഷത്തെ ഓണവും റിയല്‍ ആക്കാന്‍ ഒരു പ്രമുഖ ചാനല്‍ മുന്നോട്ടു വന്നിരിക്കുകയാണ്. “സ്റ്റാര്‍ ഓണം സീസണ്‍ 4 ” എന്ന ഈ പ്രോഗ്രാം എന്തുകൊണ്ടും സൂപ്പര്‍ ഹിറ്റ് ആകും എന്നതിന് യാതൊരു സംശയവും ഇല്ല. പരിപാടിയുടെ ഇരട്ടി പരസ്യം അതിന്റെ ഒരു തെളിവായി ചാനല്‍ തന്നെ തുറന്നു പറയുന്നു.

“സ്റ്റാര്‍ ഓണം സീസണ്‍ 4 ” ഇല്‍ വിധി കര്‍ത്താക്കളായി ജനങ്ങളെ പൊറുതി മുട്ടിക്കുന്നത്‌ ഓണത്തെ എങ്ങനെ വിറ്റു കാശാക്കാം എന്ന് പഠിച്ച “ദി പിന്നൈ സില്‍ക്സ്‌” ഓണര്‍ പട്ടാംബരവും ഗുണ്ട മാനേജ്മെന്റില്‍ ഡിപ്ലോമ നേടിയ നമ്മുടെ മന്ത്രി പൊടിയേരിയും പിന്നെ ചാനല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു റിയാലിറ്റി ഷോയില്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പാലേട്ടനും....

-കറുത്തേടം.



ജഡം (കഥ)

അന്നു പ്രഭാത സവാരിക്കിറങ്ങിയ നഗരവാസികളെ സ്വാഗതം ചെയ്തതു പുതിയൊരു നാറ്റമാണ്‌. വല്ലാതെ കുത്തിക്കയറുന്ന രൂക്ഷ ഗന്ധം.

കാറിടിച്ചു തല ചിതറിയ കൊടിച്ചിപ്പട്ടി. ട്രക്കടിച്ചു വയറു പൊളിഞ്ഞ കാള. അല്ലെങ്കില്‍ എരുമ. കുപ്പ തൊട്ടിയിലെ ചാക്കു കെട്ടില്‍ അളിഞ്ഞമരുന്ന ചോരക്കുഞ്ഞ്‌. വിടര്‍ന്ന മൂക്കുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു "പരിചിതമായ ആ നാറ്റങ്ങളൊന്നുമല്ല".

എങ്കില്‍ പിന്നെ എന്തിന്‍റെ നാറ്റമാണിത്‌? കൌതുകം കണ്ണു തുറന്നു. അന്വേഷണം കാറ്റിന്‍റെ ഗതികളിലേക്കു മൂക്കു വിടര്‍ത്തി....

-ജിതേന്ദ്രകുമാര്‍.


ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!

ഈ കഥ നടക്കുന്നത് കേരളത്തിന്‍റെ വടക്കേ പടിഞ്ഞാറെ മൂലയില്‍ തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഗ്രാമമെന്ന് പറഞ്ഞാല്‍ ഒരു കുഗ്രാമം. ആ ഗ്രാമത്തിലെ പ്രമാണിയും സ്വന്തമായി ഒരു ബെന്‍സ്‌ കാളവണ്ടിയും രണ്ടു പുലിമാര്‍ക്ക് കാളകളുമുള്ള ഒരു കൊച്ചുമുതലാളിയാണ് ഗോവിന്ദചെട്ടിയാര്‍. ആ ചെട്ടിയാരുടെ പുഞ്ചകൃഷിയിലെ കന്നിക്കൊയ്ത്തില്‍ വിളവെടുത്തതാണ് ചെട്ടിയാരുടെ ഒരേയൊരു മകന്‍ അറുമുഖചെട്ടിയാര്‍...
-വാഴക്കോടന്‍.



മാവേലിയുടെ രാജിക്കത്ത്..

പ്രിയപ്പെട്ട ഉണ്ണിച്ചാ,

വളരെ വിഷമത്തോടെ ആണ് ഈ കത്ത് എഴുതുന്നത്.. ഇതിനു പിന്നില്‍ ആരുടേയും പ്രേരണ ലവലേശം ഇല്ല. പൂര്‍ണ്ണ മനസ്സോടെ ഞാന്‍ എടുത്ത ഈ തീരുമാനത്തിന്‍റെ പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയോ , ഒബാമയുടെയോ, എഫ്‌.ബി.ഐ യുടെയോ ഫെഡറല്‍ ബൂര്‍ഷ്വാസി ഗൂധാലോചനകള്‍ ഒന്നും തന്നെ ഇല്ലെന്നു ഞാന്‍ ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ.. ഇതിന്‍റെ പേരില്‍ പിന്നീട് ആരും ആ പാവങ്ങളെ കരിവാരി തേച്ചു പ്രസ്താവനകള്‍ ഇറക്കരുതെന്ന് കരുതിയാണ് ഞാന്‍ മുന്‍‌കൂര്‍ ആയി ഈ കാര്യം എടുത്തു പറഞ്ഞത്.. കാര്യം എന്താണെന്ന് വെച്ചാല്‍ ഇനി മുതല്‍ നാം കേരളത്തിലെയ്ക്കില്ല, ഓണം ഇനി മുതല്‍ നിങ്ങള്‍ തനിയെ ആഘോഷിച്ചാല്‍ മതി.. നമ്മെ പ്രതീക്ഷിക്കണ്ട.. കാരണങ്ങള് പലതുണ്ട്.. പറയാം...
-ഉണ്ണിച്ചന്‍.



മാസ്ക്!

അച്ചുമാമന്‌ വിജയേട്ടന്‍ ഒരോണസമ്മാനം കൊടുത്തുവിട്ടൂ.
ഒരു സര്‍ജിക്കല്‍ മസ്ക്, അഥവാ പന്നിപ്പനി മുഖം മൂടി.

ഒരു കുറിപ്പും:"അച്ചൂ , പന്നിപ്പനി പിടിക്കാത്തൊരോണം ആശംസിക്കുന്നൂ...
മുഖത്തിട്ടോളൂ...വയസ്സും പ്രായവുമൊക്കെ ആയതല്ലേ"

അച്ചു മറുപടിയെഴുതീ:"വിജയാ എന്റെ വായ മൂടിക്കെട്ടനുള്ള ഈ ബുദ്ധി
നിനക്കെന്തേ നേരത്തെ തോന്നാഞ്ഞത് എന്നാലോചിക്കയാണ് ഞാ....ന്‍ ..
ഹാ...പ്പീ.. ഓ...ണ്ണം"
-കുരുത്തം കെട്ടവന്‍.



ജീവിത പെരുമ്പറ

ഈ ജീവിത ചൂതാട്ടങ്ങള്‍ക്ക്
ദിനങ്ങള്‍ അമര്‍ന്നു പൊലിയുമ്പോള്‍
തനിച്ചാ പകയുടെ തീക്കനലുകള്‍ പാറിയത്
തെറിവാക്കിന്‍റെ വായ്ത്തല തിളക്കത്തിലേക്ക്
അറുത്തെടുത്തതു എന്‍റെ നീല ഞരമ്പുകള്‍.
ആത്മാവിന്‍റെ അകലാത്ത നേര്‍വികാരങ്ങള്‍
വെളിച്ചപ്പുറത്തേക്ക് തേരു‍ത്തെളിക്കുന്നു.
ഞാന്‍ നിങ്ങളുടെ സംസ്കാരത്തോടു
പരിഭവിക്കുന്നില്ല ഈ വര്‍ത്തമാനങ്ങളില്‍ ..

.......

പാവപ്പെട്ടവന്‍.



നഗരപ്രദക്ഷിണം


നാടാകെയുണര്‍ന്നൊരുങ്ങിയാ-
നഗരപ്രദക്ഷിണയാത്ര കാണാന്‍.
കാലാള്‍പടയും നിരയുമ-
തിന്മുന്നിലൊരരുമ മുഖവും,
ദൈന്യമല്ല, ദാസ്യഭാവമല്ലവ-
നൊരു നിഷ്കളങ്കബാല്യസ്വരൂപം.
............
ലേഖ.



ഇന്നെന്നും ഓണം തന്നെ!

വാമനൻ നേരേവന്ന്
മൂന്നടി മണ്ണ് മാബലിയോട് യാചിച്ചു.
ബലിനീർനൽകി മഹാമന്നൻ
മൂന്നടിക്ക് സമ്മതം കൊടുത്തു.
പാതളത്തിലേക്ക് താഴ്ന്നു.
...........
എസ് വി രാമനുണ്ണി.



ഓണപാട്ടുകള്‍

കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ .......
-മനു ചന്ദ്രന്‍




വൈദ്യുതപൂക്കളം

Chandelier

-പാഞ്ചാലി.


മുറിവ്

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍
-പകല്‍കിനാവന്‍-


കുമ്മാട്ടി

ഇതു....
മരത്തിന്‍റെ ഓണാഘാഷം...
മണ്ണിലെ വസന്തം...
മനസ്സിലെ സന്തോഷം....
-The Eye-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP