FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

26/11 :മുംബൈ ഭീകരാക്രമണം :ഒരു അനുസ്മരണം

Wednesday

26/11 :അനുസ്മരണം



മുംബൈ ഭീകരാക്രമണം :ഒന്നാം വാര്‍ഷികം
2008
നവംബര്‍ 26 എന്ന ഭീകരമായ ദിനം ഇന്നും നമ്മുടെ ഹൃദയത്തില്‍ വിങ്ങലാണ് ,180 ലേറെ ജനങ്ങളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ ഭീകരത എന്ന ശത്രുവിനെയാണ് നാം എതിര്‍ക്കേണ്ടത് ...ഭീകരരായി ആരും ജനിക്കുന്നില്ല ...മറിച്ച് സാഹചര്യങ്ങള്‍ അവനെ ഭീകരന്‍ ആക്കി മാറ്റുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി രാജ്യത്തിനായി അണിചെരാം ...ഭീകര അക്രമങ്ങളുടെ വാര്‍ഷികം കൊണ്ടാടിയത് കൊണ്ടു മാത്രം ഭീകരത ഒഴിയുന്നില്ല .. അവസരത്തില്‍ ബ്ലോത്രത്തില്‍ പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ ശ്രീ ഇസഹാക്ക് ഈശ്വരമംഗലം തീവ്രവാദത്തെ കുറിച്ചു ആധികാരികമായി എഴുതുന്നു ...ലേഖനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക ...
അതിനായി ഇവിടെ ക്ലിക്കുക



ആഭ്യന്തരമതതീവ്രവാദം ശക്തിപ്പെടുന്നു...

-ഇസഹാക്ക് ഈശ്വരമംഗലം

" പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകനും ശ്രീ Lt .col മോഹന്‍ലാല്‍ പത്മശ്രീ പ്രചാരണ സ്ഥാനപതിയായ ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി എന്ന മാനുഷ്യക സംഘടനയുടെ സ്ഥാപകനും സംസ്ഥാന ചെയര്‍മാനും,കേരളീയം ഓണ്‍ലൈന്‍ ചീഫ് എഡിറ്ററും, 'Terrorism Free Kerala Project' പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനും,സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ഇസഹാക്ക് ഈശ്വരമംഗലം മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ; അന്താരാഷ്‌ട്ര തീവ്ര വാദത്തിനിടയില്‍ നാം മറന്നു പോകുന്ന അഭ്യന്തര തീവ്രവാദം എന്ന ഭീകരനെ കുറിച്ചു നാളെ ബ്ലോത്രത്തില്‍ എഴുതുന്നു...... "

``ഈശ്വരസാക്ഷാത്‌ക്കാരമായിരിക്
കണം മനുഷ്യന്റെ പരമോന്നത ലക്ഷ്യം. മനുഷ്യ നിര്‍മ്മിത വിഗ്രഹങ്ങളിലോ, ദേവാലയങ്ങളിലോ, ആരാധനാലയങ്ങളിലോ ഒന്നും ഈശ്വരനെ കണ്ടെത്താന്‍ നമുക്ക്‌ കഴിയില്ല. ഉപവാസം കൊണ്ടും ഈശ്വരസാക്ഷാത്‌കാരം സാദ്ധ്യമല്ല. ലൗകിക സ്‌നേഹത്തിലൂടെയല്ല, മറിച്ച്‌, ദൈവികസ്‌നേഹത്തിലൂടെ മാത്രമേ ഈശ്വരസാക്ഷാത്‌കാരം സാദ്ധ്യമാവൂ''.
മഹാത്മാഗാന്ധി - ഹരിജന്‍ 23-11-1949

തേതരത്വം എന്ന മഹത്തായ പദത്തെ നാം വല്ലാതെ ദുരുപയോഗം ചെയ്യുന്നു. മതത്തിന്‌ രാഷ്ട്രീയത്തിലും അതിലൂടെ രാഷ്ട്രത്തിന്റെ ഭരണത്തിലും നേരിട്ട്‌ ഇടപെടാവുന്ന ഒരവസ്ഥ രൂപപ്പെടുത്തിയത്‌ മതവിഭജനം രൂക്ഷമാക്കുന്നതിലൂടെ രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യുന്നതിനും രാജ്യത്തെ മനുഷ്യര്‍ തമ്മിലുള്ള വിഭജനത്തിന്‌ ആക്കം കൂട്ടി മതതീവ്രവാദം വളര്‍ത്തുന്നതിനുമാണ്‌ ഉപകരിച്ചത്‌. അതിന്റെ പുതിയ ലക്ഷണമാണ്‌ രാജ്യസഭയിലെ ജയ്‌ ശ്രീറാം വിളിയും യാഅലി വിളിയും. മതാന്ധത ബാധിച്ച ഭരണാധികാരികള്‍ രാജ്യത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പോലും പിടിമുറുക്കിയിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ്‌ രാജ്യസഭയില്‍ നാം കണ്ടത്‌. ഇതിനെല്ലാം വളം വച്ച്‌ കൊടുക്കുന്ന നമ്മുടെ മതേതരത്വം എന്ന വാക്കിനെ വ്യക്തമായി നിര്‍വചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഭരണഘടനാനിര്‍മ്മാണസഭയുടെ ദീര്‍ഘവീക്ഷണം
``ജനാധിപത്യത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്‌ഡതയും വളരുന്നതിനും, ഇന്ത്യന്‍ ജീവിതത്തില്‍നിന്ന്‌ വര്‍ഗീയവാദം ഉന്‍മൂലനം ചെയ്യേണ്ടത്‌ അനുപേക്ഷണീയമാകുന്നു. അതിനാല്‍, ഭരണഘടനപ്രകാരമോ, ഭാരവാഹികളിലോ, ഘടകങ്ങളിലോ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ പ്രയോഗത്തിലൂടെയോ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വ്യക്തികളെ അംഗങ്ങളായി ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യുന്ന സാമുദായിക സംഘടനകളെ, സമൂഹത്തിന്റെ മതപരവും സാംസ്‌ക്കാരികവും സാമൂഹ്യവുമായ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയല്ലാത്ത യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാന്‍ അനുവദിച്ചുകൂടെന്ന്‌ ഈ സഭ അഭിപ്രായപ്പെടുന്നു. ഇത്തരം സംഘടനകളുടെ ആ മാതിരി പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ നിയമനിര്‍മാണപരവും ഭരണപരവുമായി ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളേണ്ടതാണ്‌.'' 1948 ഏപ്രില്‍ 3, ഭരണഘടനാ നിര്‍മ്മാണസഭയില്‍ അനന്തശയനം അയ്യങ്കാര്‍ അവതരിപ്പിച്ചതും, സഭ പാസ്സാക്കിയതുമായ പ്രമേയത്തില്‍നിന്ന്‌ .

``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും.'' പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്‌. മതങ്ങളുടേയും ജാതികളുടേയും രാഷ്‌ട്രീയ ഇടപെടല്‍, ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അത്‌, രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്കു നയിക്കുമെന്നും അറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നമ്മുടെ ഭരണഘടന രൂപീകരണവേളയില്‍തന്നെ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചിരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ്‌ ഇത്‌.

എല്ലാ മതങ്ങളേയും ഒരു പോലെ പരിരക്ഷിക്കുക എന്ന അര്‍ത്ഥമല്ല `സെക്കുലര്‍' എന്ന വാക്കിന്‌, മറിച്ച്‌ എല്ലാ മതങ്ങളെയും തുല്യപ്രാധാന്യത്തോടെ നോക്കിക്കാണുക എന്നതാണ്‌. മതന്യൂനപക്ഷങ്ങള്‍ക്ക്‌ ചില പ്രത്യേകാവകാശങ്ങള്‍ കല്‌പിച്ചിട്ടുള്ളത്‌ ആ മതങ്ങളെ പോഷിപ്പിക്കാനുമല്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തുവാനാണ്‌ ആ പ്രത്യേകാവകാശങ്ങള്‍. അല്ലാതെ മതം പ്രോത്സാഹിപ്പിക്കുവാനല്ലായിരുന്നു. ആ നിലക്ക്‌ ഭരണകൂടങ്ങള്‍ക്കോ അതിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കോ, കാര്യലയങ്ങള്‍ക്കോ മതവുമായി ഔദ്യോഗികമായി യാതൊരു ബന്ധവും പാടില്ലാത്തതാണ്‌. നിരവധി മതങ്ങള്‍ പിറന്നുവീണ്‌ വളര്‍ന്നതും അസംഖ്യം മതങ്ങളെ സ്വീകരിച്ച്‌ പുഷ്‌ടിപ്പെടുത്തിയതുമായ ചരിത്രപശ്ചാത്തലമുള്ള ഭാരതത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ മതങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക തന്നെയാണ്‌ ചെയ്യേണ്ടത്‌. രാഷ്‌ട്രപതി മുതല്‍ വില്ലേജ്‌ ഓഫീസിലെ തൂപ്പുകാരന്‍ വരെ ഏതു മതസ്ഥനായാലും ഔദ്യോഗിക കൃത്യനിര്‍വ്വഹണസമയങ്ങളില്‍ മതത്തില്‍ നിന്ന്‌ വേറിട്ടു നില്‍ക്കേണ്ടതാണ്‌.

നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും അധികാരത്തിനു വേണ്ടി പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ്‌ സ്വാതന്ത്ര്യാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്‌. അതിന്റെ ദുരന്തം പഞ്ചാബിലും കാശ്‌മീരിലും മുംബൈയിലും മാത്രമല്ല കേരളത്തിലെ മാറാടുള്‍പ്പെടെയുള്ള ചില പോക്കറ്റുകളിലും നാം കണ്ടു കഴിഞ്ഞു. ഇപ്പോള്‍ വര്‍ഗ്ഗീയ വിനാശതാണ്‌ഡവത്തിന്‌ അരങ്ങൊരുക്കി കേരളം കാത്തിരിക്കുകയുമാണ്‌. കേരളം വര്‍ഗ്ഗീയവിപത്തിന്റെ വക്കിലാണെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ നമ്മുടെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഗൗരവമായെടുക്കേണ്ടതുണ്ട്‌. ഒപ്പം എന്തുകൊണ്ട്‌ തീവ്രവാദം, എന്താണതിന്റെ അടിസ്ഥാന കാരണം തുടങ്ങിയ പഠനങ്ങളും നടത്തേണ്ടതുണ്ട്‌? ഉത്ഭവസ്ഥാനത്ത്‌ ചികിത്സ നല്‍കാതെ ചില്ലകള്‍ക്ക്‌ ചികിത്സ നല്‍കുന്നത്‌ ഇതിനെ ഇല്ലായ്‌മ ചെയ്യാന്‍ പര്യാപ്‌തമല്ല. പലപ്പോഴും ചെറിയ കാരണങ്ങളില്‍ നിന്നാണ്‌ വലിയ കലാപങ്ങളുണ്ടായിട്ടുള്ളത്‌.

സര്‍ക്കാര്‍ സംവിധാനങ്ങളും മതവും
ഉത്തരേന്ത്യയില്‍ യാത്ര ചെയ്‌തവര്‍ക്കറിയാം ആ സംസ്ഥാനങ്ങളിലെ മിക്ക സര്‍ക്കാര്‍ സംവിധാനങ്ങളും മതപ്രദര്‍ശനത്തിന്റെ പരസ്യപലകകളായി മാറിയിരിക്കുന്നു. തമിഴ്‌നാടും കര്‍ണ്ണാടകയും ഒട്ടും മോശമല്ല. ഈ സംസ്ഥാനങ്ങളിലെ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയാല്‍ അവിടെ ഒരു പ്രത്യേക മതത്തിന്റെ ചിഹ്നങ്ങളും വിഗ്രഹങ്ങളും കാണാന്‍ കഴിയും. ചില ദിവസങ്ങളില്‍ ഇത്തരം ഓഫീസുകളില്‍ പൂജകള്‍ വരെ നടക്കാറുണ്ട്‌. ഇതിന്‌ ലേഖകന്‍ സാക്ഷിയാണ്‌. മതാന്ധത ബാധിച്ച വിശ്വാസികളായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി മതേതര(?!) ഭരണയന്ത്രങ്ങള്‍ക്ക്‌ ഇല്ലാതെ പോയി. അതിന്റെ ദുരന്തഫലങ്ങളും നാമൊരുപാട്‌ അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും ഒരു കമ്മീഷനും എന്തുകൊണ്ട്‌ ഇതെല്ലാം? എന്താണിതിന്‌ പരിഹാരം? എന്നിവ വ്യക്തമായി പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സര്‍ക്കാരും ഇതിന്റെ അപകടവശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ആരെയും നിയോഗിച്ചിട്ടുമില്ല. ഇത്തരം മതപ്രദര്‍ശനങ്ങള്‍ കേരളത്തിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്‌. അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ ലേഖകന്‍ അതിന്റെ മനശ്ശാസ്‌ത്രവും സാമൂഹികശാസ്‌ത്രവും അവതരിപ്പിച്ചുകൊണ്ട്‌ ഇതേത്‌ നിലയിലേക്കാണ്‌ വളരുക എന്ന്‌ പറഞ്ഞിരുന്നു. ആരും ചെവിക്കൊണ്ടില്ല. അന്നെഴുതിയ ഒരനുഭവം ഇവിടെ വീണ്ടും അവതരിപ്പിക്കുന്നു.

വൈദ്യുതി ബില്‍ അടക്കുന്നതിന്‌ സുഹൃത്തിനോടൊപ്പം ഓഫീസില്‍ ചെല്ലുന്നു. സമയം ഉച്ചയ്‌ക്ക്‌ ഒന്നര മണി കഴിഞ്ഞിട്ടുണ്ട്‌. ഓഫീസേഴ്‌സും മറ്റും ഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍ അവിടെ കാത്തുനില്‍ക്കേണ്ടതായി വന്നു. സുഹൃത്തിനെ ബില്‍ അടയ്‌ക്കുന്ന കൗണ്ടറിനു സമീപം നിറുത്തി ഞാന്‍ പുറത്തിറങ്ങി. വിരസതയകറ്റാന്‍ തൊട്ടടുത്ത കടയില്‍ നിന്ന്‌ സിഗരറ്റ്‌ വാങ്ങി കത്തിച്ചു. ഓഫീസിന്റെ ചുമരിനോട്‌ ചേര്‍ന്ന്‌, മറ്റാരും ശ്രദ്ധിക്കാതെ പുക ആസ്വദിച്ചു കൊണ്ട്‌ അങ്ങനെ നിന്നു.

രണ്ടു ചെറുപ്പക്കാര്‍ വൈദ്യതി ഓഫീസില്‍ നിന്ന്‌ ഇറങ്ങി വരുന്നു. (അകത്തേക്ക്‌ കയറിപ്പോയത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.) അവരില്‍ ഒരാളുടെ മുഖത്ത്‌ വല്ലാത്ത അമര്‍ഷം ഒതുക്കിപ്പിടിച്ചതിന്റെ ലക്ഷണം. ഇയാള്‍ കൂടെയുള്ള വ്യക്തിയോട്‌, കണ്ടല്ലോ... ? നീയൊന്നും ഇനിയും നമ്മുടെ അവസ്ഥ തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും പരിസരം ഒന്നു ശ്രദ്ധിക്ക്‌. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും. അല്ലാതെ എന്നെ ഉപദേശിക്കരുത്‌. മുറിഞ്ഞുമുറിഞ്ഞുള്ള അവരുടെ സംഭാഷണം എന്റെ കാതുകളില്‍നിന്ന്‌ അകന്നുപൊയ്‌ക്കൊണ്ടേയിരുന്നു. സത്യത്തില്‍ എനിക്കൊന്നു മാത്രമാണ്‌ അവരുടെ സംഭാഷണത്തില്‍നിന്നും മനസ്സിലായത്‌. മതങ്ങളുമായി ബന്ധപ്പെട്ട എന്തോ, വൈദ്യുതി ഓഫീസിനകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ഞാന്‍ വെറുതെ വൈദ്യുതി ഓഫീസിനകത്ത്‌ കണ്ണുകള്‍ കൊണ്ടൊരോട്ടപ്രദക്ഷിണം നടത്തി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാനുതകുന്ന ആ ചിത്രങ്ങള്‍ എന്റെ കാഴ്‌ചയിലുമെത്തി. ഒരു മതത്തിന്റെ വിശ്വാസങ്ങളുമായി അടുത്ത ബന്ധമുള്ള ഫോട്ടോ വളരെ വലുതായി കയറിച്ചെല്ലുന്ന ഇടനാഴിയുടെ ഉള്‍വശത്തുള്ള വാതിലില്‍ ഭംഗിയായി മാലയിട്ട്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അകത്തെ പണമടയ്‌ക്കുന്ന കൗണ്ടറില്‍ മറ്റൊരു മതത്തെ പ്രതിനിധീകരിക്കുന്ന പോസ്റ്ററും വെച്ചിട്ടുണ്ട്‌. സാക്ഷരകേരളത്തിലെ വികസ്വര വ്യാവസായിക നഗരമായ എറണാകുളത്തെ പഴയ കളക്‌ടര്‍ ബംഗ്ലാവിന്‌ അടുത്തുള്ള വൈദ്യുതി ഓഫീസില്‍ ആണ്‌ ഈ സംഭവം. മുകളില്‍പറഞ്ഞ രണ്ടു ചെറുപ്പക്കാരില്‍ ഒരാള്‍ ഏതെങ്കിലും തീവ്രവാദസംഘടനയിലെ അംഗവും അപരന്‍ തീവ്രവാദ നിലപാടുകളെ എതിര്‍ത്തുപോരുകയും ചെയ്‌തിട്ടുള്ള വ്യക്തിയുമാണെങ്കില്‍, ഈ കാഴ്‌ചയ്‌ക്കുശേഷം എന്തു സംഭവിച്ചിട്ടുണ്ടാകാം... വര്‍ഗ്ഗീയ വിപത്തുകള്‍ക്കെതിരെ അഹോരാത്രം പണിപ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരും സംസ്ഥാന ഭരണകര്‍ത്താക്കളും ചിന്തിക്കുക.

മറ്റൊരനുഭവം ഇങ്ങനെയാണ്‌ : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ഒരു കാര്‍ യാത്രയിലായിരുന്നു ഞാനും സുഹൃത്തുക്കളും. ഇടക്കുവെച്ച്‌ റോഡില്‍ മാര്‍ഗ്ഗതടസ്സമുണ്ടായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തടസ്സം മാറിയില്ല. നീണ്ടുകിടക്കുന്ന വാഹന നിരകള്‍ക്കിടയിലൂടെ ഞാനും സുഹൃത്തുക്കളും കാര്യമന്വേഷിച്ച്‌ ഇറങ്ങിനടന്നു. ഏകദേശം ഒരു കിലോമീറ്റര്‍ അപ്പുറത്ത്‌ ഒരു ടാങ്കര്‍ ലോറി മറിഞ്ഞ്‌ റോഡിന്‌ കുറുകെ കിടന്നിരുന്നു. എങ്കിലും ഓരോ വാഹനങ്ങളായി കടന്നുപോകാനുള്ള സ്ഥലം മറുവശത്തുണ്ടായിരുന്നു. എന്നാല്‍ ആവശത്ത്‌ വഴി മുടക്കിക്കൊണ്ട്‌ ഒരു ശവകുടീരം (ഖബറിടം). പച്ച പട്ടു പുതച്ച ഈ ശവകുടീരത്തോടുചേര്‍ന്ന്‌ ഒരു ഭണ്‌ഡാരവും പണി കഴിപ്പിച്ചുവച്ചിട്ടുണ്ട്‌. ``ഖബറിടം കെട്ടാന്‍ കണ്ട സ്ഥലം, വഴിമുടക്കുന്ന ഇതൊക്കെ മാറ്റി സ്ഥാപിക്കേണ്ടതാണ്‌. ഒരു മതതത്വങ്ങളും അതിനൊന്നും എതിരാകില്ല.'' ഉള്ളില്‍ തോന്നിയ ചിന്ത സുഹൃത്തുക്കളോടായി പങ്കുവച്ചു. അപ്പോള്‍ അതിലൊരു സുഹൃത്തിന്റെ (എല്ലാവരും മുസ്‌ലീംകള്‍) ഭാവം ഒന്നു മാറി. അയാള്‍ ശാസനാരൂപത്തില്‍ പറഞ്ഞു, ``വെറുതെയല്ല നീയൊന്നും നേരെയാകാത്തത്‌. ഇതൊക്കെ ഒരുപാട്‌ `പോരിഷകള്‍'(ശ്രേഷ്‌ഠത) ഉള്ള ഖബറിടമാണ്‌. ഇതിനെയൊന്നും പരിഹസിക്കരുത്‌. മാത്രവുമല്ല ഇത്തരത്തിലുള്ള നമ്മുടെ ഖബറിടങ്ങളും പള്ളികളും വിരലിലെണ്ണാവുന്നവ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഹിന്ദുക്കള്‍ക്ക്‌ എത്ര ക്ഷേത്രങ്ങളുണ്ടെന്ന്‌ ചിന്തിച്ചിട്ടുണ്ടോ? എന്തിന്‌ എറണാകുളത്ത്‌ കലൂരില്‍ ഒരു ക്രിസ്‌ത്യന്‍ പള്ളിയുണ്ട്‌. അതുണ്ടാക്കുന്ന മാര്‍ഗ്ഗതടസ്സം ചില്ലറയല്ല. ഒരു മിനിറ്റില്‍ അന്‍പതിലധികം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അരമണിക്കൂറിലധികം ഞാന്‍ കാത്തുകെട്ടിക്കിടന്നിട്ടുണ്ട്‌. വിശ്വാസികളും അവിശ്വാസികളുമായ എത്രയോ ജനത്തിന്റെ സമയവും പെട്രോള്‍ ഉള്‍പ്പെടെയുള്ള പലതിന്റേയും സാമ്പത്തികനഷ്‌ടം എത്ര വലുതാണ്‌?'' സുഹൃത്ത്‌ പ്രാസംഗികനെപ്പോലെ വാചാലനായപ്പോള്‍ ഞാന്‍ മറ്റൊരു വിഷയത്തിലേക്ക്‌ സംഭാഷണം തിരിച്ചുവിട്ട്‌ രക്ഷപ്പെട്ടു. എങ്കിലും കലൂര്‍ പള്ളിക്കു മുന്നിലെ വാഹനകുരുക്കും കുറ്റിപ്പുറം - കോഴിക്കോട്‌ റൂട്ടിലെ വഴിമുടക്കുന്ന ഖബറിടവും തുടരുകയാണ്‌. മറ്റുള്ളവര്‍ക്ക്‌ കഷ്‌ടപ്പാടും ദുരിതവുമുണ്ടാക്കി നാം ഏതു ദൈവത്തോടാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌? (ഈ അവസരത്തില്‍ എന്റെ സുഹൃത്തു പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുന്നു. എല്ലാ മതങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും, വിശ്വാസവിപണിയിലെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും, അതിലൂടെ അരക്ഷിതത്വബോധമുള്ള വിശ്വാസികളെ ഇത്തരം കേന്ദ്രങ്ങളിലേക്കടുപ്പിക്കാനും, പൊതുസ്ഥലങ്ങളില്‍ തിരക്കുവര്‍ദ്ധിപ്പിക്കുന്നത്‌ മതവിശ്വാസ വിപണനത്തിന്റെ ഒരു പുതിയ രീതിയാണ്‌.) ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ ലേഖകന്‍ ഒരു ദൈവനിഷേധിയാണെന്ന്‌ ധരിക്കരുത്‌. ഉറച്ച വിശ്വാസിതന്നെയാണ്‌. പക്ഷെ നാം വിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെ ജനാധിപത്യസംവിധാനത്തിനും പൊതുസമൂഹത്തിന്റെ നിലനില്‍പ്പിനും കോട്ടം തട്ടാന്‍ പാടില്ല. മാത്രവുമല്ല, നമ്മുടെ വിശ്വാസം മതതീവ്രവാദശക്തികളെ പ്രോത്സാഹിപ്പിക്കാനാവരുത്‌. അത്‌ നമ്മുടെ ഭാരതത്തിന്‌ ദോഷം മാത്രമേ വരുത്തുകയുള്ളു.

ദൈവരാധാന തെറ്റല്ല. ദേവാലയങ്ങളും ഉണ്ടാകട്ടെ. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളില്‍പ്പെട്ടതുമാണ്‌. അതിനായി സ്വകാര്യ പൊതു ആരാധനാകേന്ദ്രങ്ങള്‍ ധാരാളമുണ്ട്‌. അവനവന്റെ വീട്ടിലും സ്വന്തം സ്ഥാപനങ്ങളിലും അതാവാം. നാനാമതസ്ഥരും മതവിശ്വാസികളല്ലാത്തവരും നികുതികൊടുത്ത്‌ നിലനിര്‍ത്തുന്ന പൊതുസ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും ഇതിന്റെയൊക്കെ ബാഹ്യാചരങ്ങള്‍ ഒഴിവാക്കിക്കൂടെ. കേരളത്തില്‍ വളര്‍ന്നു വരുന്ന മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിപകരാനുതകുന്ന രീതിയില്‍, വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കാന്‍ ഇത്തരം കൃത്യങ്ങള്‍ കാരണമാകുന്നു എന്നതാണ്‌ മറ്റൊരപകടം. സര്‍ക്കാര്‍ ഓഫീസുകളിലെ മതബിംബങ്ങളെ ചൂണ്ടിക്കാട്ടി ഇവിടെ ഇതരമതസ്ഥര്‍ക്ക്‌ രക്ഷയില്ലെന്ന്‌ പ്രചരിപ്പിക്കുമ്പോള്‍ നേര്‍വഴിക്കു ചിന്തിക്കുന്നവര്‍ക്ക്‌ മറുപടി പറയാനാകാത്ത അവസ്ഥയുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമല്ല, സര്‍ക്കാര്‍ വാഹനങ്ങളിലും, സര്‍ക്കാര്‍ നല്‍കുന്ന താമസസ്ഥലങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, (മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അല്ല) മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്‌. ഇത്‌ വിശ്വാസികളായ സമൂഹത്തിന്റെ വൈകാരികതയെ ഇളക്കിവിട്ടുകൊണ്ട്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ? ഏതായാലും ശരി, ഇത്തരം പ്രവണതകള്‍ പുതുതലമുറയെ വഴിതെറ്റിക്കുന്നുണ്ട്‌. അതിന്റെ ഭാഗമാണ്‌ തീവ്രവാദശബ്‌ദം അനുകരിക്കുന്ന ക്യാമ്പസ്‌ സംഘടനകളുടേയും മറ്റും ഉത്ഭവം. കുറ്റം ഇവരുടേതല്ല. ജനാധിപത്യ ഭരണസംവിധാനം ശരിയായ രീതിയില്‍ വിനിയോഗിക്കാത്തതിന്റേതാണ്‌.

മതസൗഹാര്‍ദ്ദത്തേയും ജനാധിപത്യസാമൂഹികാവസ്ഥകളേയും തകിടം മറിക്കാനുതകുന്ന തരത്തില്‍ മതചിഹ്നങ്ങളേയും മത ആചാരങ്ങളേയും പ്രദര്‍ശിപ്പിക്കാന്‍ മതേതര ഭാരതത്തിന്റെ ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രവണത നമ്മുടെ ഭരണകൂടവും, നീതി, നിയമസംവിധാനങ്ങളും അനുവദിച്ചുകൊടുക്കാന്‍ പാടില്ല. അതുപോലെ മതങ്ങളെ സര്‍ക്കാരിന്റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ആരോഗ്യ രംഗങ്ങളില്‍ നേരിട്ട്‌ ഇടപെടാനും അനുവദിക്കാന്‍ പാടില്ലാത്തതാകുന്നു. ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഉണ്ടെന്നതിന്റെ അര്‍ത്ഥം മതങ്ങള്‍ക്ക്‌ പൊതുസംവിധാനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ഉപയോഗപ്പെടുത്താം എന്നല്ല. സംസ്‌കാരത്തിനും ജനാധിപത്യത്തിനും, സാമൂഹിക സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും ഒരു തരത്തിലും കോട്ടം തട്ടാതെ മതസ്വാതന്ത്ര്യം ഉപയോഗിക്കാം എന്നതാണ്‌. അതല്ലേ ശരിയും.

ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം രാജ്യത്ത്‌ മതതീവ്രവാദം ശക്തിപ്പെടുത്തുന്നു
മേല്‍പ്പറഞ്ഞ വൈദ്യതി ഓഫീസിലെത്തുന്ന പലര്‍ക്കും കാണാന്‍ കഴിയുന്ന പ്രസ്‌തുത ചിത്രങ്ങള്‍ ഒരു പ്രത്യേക വീക്ഷണകോണില്‍ നിന്ന്‌ ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരവും നിരുപദ്രവകരവുമായിരിക്കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ബിംബങ്ങള്‍ വെയ്‌ക്കുന്നതും ആരാധിക്കുന്നതും ഭാരതത്തിന്റെ ഭരണഘടനക്കു വിരുദ്ധമാണ്‌. ഭാരതം ഒരു മതേതരരാഷ്‌ട്രമാണെന്ന്‌ ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ``Soureign, socialist, secular, democratic republic'' എന്ന പ്രസ്ഥാവനയിലെ `സെക്കുലര്‍' എന്ന പദത്തിനര്‍ത്ഥം മതത്തില്‍ നിന്നും വിഭിന്നമായത്‌ എന്നാണ്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നമ്മുടെ ഭരണഘടനയുടെ മഹത്വവും അര്‍ത്ഥവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാകാത്തതാണ്‌ ഒരളവുവരെ രാജ്യത്തിനകത്തെ മതതീവ്രവാദത്തിന്‌ ആക്കം കൂട്ടിയിട്ടുള്ളത്‌. നിഷ്‌പക്ഷമതികളുടെ മനസ്സില്‍പോലും അസ്വസ്ഥത സൃഷ്‌ടിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിനുചുറ്റും നിരന്തര കാഴ്‌ചയായി മാറുന്നു. മതേതരഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിത്തന്നെ ഇത്തരം പ്രവര്‍ത്തികളെ നാം കാണേണ്ടതല്ലേ.

ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമ്മുടെ ശത്രുപക്ഷത്തുള്ള രാഷ്‌ട്രങ്ങളോ, മറ്റോ നല്‍കുന്ന ഫണ്ടുകള്‍ വാങ്ങിക്കാനും, ഇന്ത്യയിലെ യുവ വിഭാഗത്തിനിടയില്‍ മതതീവ്രവാദത്തിന്റെ വിഷം കുത്തിവെക്കാനും അതിലൂടെ തീവ്രവാദം ശക്തിപ്പെടുത്താനും മുകളില്‍ പ്രതിപാദിച്ച സംഭവം ഉപയോഗപ്പെടുത്തും എന്നത്‌ തര്‍ക്കരഹിത സത്യമാണ്‌. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം പ്രവണതകള്‍ 1950 കളില്‍ തന്നെ കണ്ടുതുടങ്ങിയിരുന്നു. ഈ പ്രവണതകളോട്‌ നീതിപീഠവും ഭരണകര്‍ത്താക്കളും നിസ്സംഗത പാലിച്ചതിന്റെ അനന്തരഫലങ്ങളാണ്‌ ഡല്‍ഹിയിലും മുംബൈയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റും നാം പലപ്പോഴായി അനുഭവിച്ചറിഞ്ഞ മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികള്‍. ഇത്‌ കേരളത്തിലും വ്യാപകമാകുന്നു. അതിന്റെ ദോഷവശങ്ങള്‍ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌.

സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത്‌ മതവിശ്വാസികളോ മതവിദ്വേഷികളോ ആവരുത്‌. വോട്ടവകാശമുള്ള മനുഷ്യരായിരിക്കണം. സത്യത്തില്‍ അങ്ങിനെ തന്നെയാണത്‌. നമ്മുടെ ഭരണകര്‍ത്താക്കള്‍ വോട്ടിനും പണത്തിനുമായി മതങ്ങളെ കൂട്ടുപിടിക്കുന്നതിനാലാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌. മതം തികച്ചും വ്യക്തിപരമാണ്‌. ഭാരതത്തെപ്പോലെയുള്ള ഒരു രാജ്യത്ത്‌ മതത്തില്‍ വിശ്വസിക്കാനും അവിശ്വാസിക്കാനും മാത്രമല്ല. പുതിയൊരു മതം സ്ഥാപിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. ഭരണകൂടം മനുഷ്യരെയാണ്‌ അഭിമുഖീകരിക്കേണ്ടത്‌, അല്ലാതെ മതത്തെയല്ല. മതത്തെ അഭിമുഖീകരിക്കുന്ന രീതി എന്ന്‌ ഭരണകൂടങ്ങള്‍ ഉപേക്ഷിക്കുന്നുവോ അന്നേ മതേതരത്വം എന്ന വാക്ക്‌ മഹത്തരമാകുന്നുള്ളൂ. ഇനിയെങ്കിലും മത-ജാതിസംഘടനകളെ രാഷ്‌ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇതുമൂലം വര്‍ദ്ധിക്കുന്ന മതതീവ്രവാദത്താല്‍ ഈ ജനത നേരിടേണ്ടിവരുന്ന മഹാവിപത്തിന്റെ ഉത്തരവാദിത്വം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ മാത്രമായിരിക്കും. തുടക്കം തൊട്ടേ മതനിരപേക്ഷരാജ്യമായാണ്‌ ഇന്ത്യ നിലകൊണ്ടത്‌. ഇതേ രീതിയില്‍തന്നെയാണ്‌ നീതി, നിയമപീഠങ്ങളും പ്രവര്‍ത്തിച്ചിട്ടുള്ളത്‌. എന്നിട്ടും, റഷ്യന്‍ ഭരണഘടനയില്‍ നിന്ന്‌ കടമെടുത്ത സെക്യുലര്‍ എന്ന വാക്ക്‌ 42-ാം ഭരണഭേദഗതിയിലൂടെ 1976ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ കാരണംതന്നെ മതേതരഭാരതം, ഒന്നുകൂടി ശക്തമായ മതേതരഭാരതമാകണമെന്ന ലക്ഷ്യമായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നിരവധി കാരണങ്ങളാല്‍ 76 നുശേഷമാണ്‌ ഭാരതം കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടത്‌.

കേരളത്തിലെ ഓരോ ഗ്രാമവും ഇന്ന്‌ മതതീവ്രവാദത്തിന്റെ മുള്‍മുനയിലാണ്‌. ഒരു പ്രദേശത്തെ കുറച്ചു വ്യക്തികളിലുണ്ടായ സാംസ്‌കാരിക അധഃപതനത്തിന്റെ പ്രത്യാഘാതങ്ങളായിരുന്നു പൂന്തുറയും മാറാടും എങ്കില്‍, ഇന്ന്‌, കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഈ സാംസ്‌കാരിക അധഃപതനം കണ്ടു തുടങ്ങിയിരിക്കുന്നു. ഒന്നുകൂടെ ലളിതമായി വിശദീകരിച്ചാല്‍: പൂന്തുറയും മാറാടും ഒരു പ്രദേശത്തെ മാത്രം പ്രശ്‌നമായി ഒതുങ്ങിയെങ്കില്‍ ഇനി ഉണ്ടാകുന്ന-ഉണ്ടായേക്കാവുന്ന മതതീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ കാസര്‍ഗോഡ്‌ മുതല്‍ സംസ്ഥാനത്തിന്റെ അങ്ങേയറ്റം വരെ വ്യാപിക്കും. ഡല്‍ഹിയിലെയും, മുംബൈയിലെയും, ബാംഗ്ലൂരിലെയും മറ്റും കൂട്ടക്കുരുതികള്‍ നമ്മുടെ സംസ്ഥാനത്ത്‌ ഏതു നിമിഷവും സംഭവിക്കാം. കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും സംസ്ഥാന കുറ്റാന്വേഷണ വിദഗ്‌ദരും ഇതിന്റെ സാധ്യതകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

സംസ്ഥാനത്തെ റയില്‍വേസ്റ്റേഷനുകളും വിമാനത്താവളങ്ങളും ബസ്സ്‌സ്റ്റാന്റുകളും എന്തിന്‌ കുറച്ചധികം ആളുകള്‍ കൂടുന്ന ഒരിടവും ഇന്ന്‌ സുരക്ഷിതമല്ല. എറണാകുളം കളക്ട്രേറ്റിലെ സ്‌ഫോടനം ഒരു ചെറിയ ലക്ഷണം മാത്രം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര ബോംബു ഭീഷണികള്‍ നാം കേട്ടു കഴിഞ്ഞു. ബോംബുണ്ടാക്കുന്നതിനിടയില്‍ പൊട്ടിത്തെറിയിലൂടെ സംഭവിച്ച അപകടങ്ങള്‍, അന്താരാഷ്‌ട്ര തീവ്രവാദികള്‍ക്കു പോലും കേരളവുമായി ബന്ധങ്ങള്‍. നൂറുകണക്കിനു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളും, ബോംബുകളും, കോയിന്‍ ബൂത്തുടമകളില്‍ നിന്ന്‌ പുതിയ ഒറ്റ രൂപാ നാണയത്തിന്‌ അതിന്റെ പത്തിരിട്ടി മൂല്യം കൊടുത്തു വാങ്ങി സാമ്പത്തിക അടിത്തറ ഇളക്കുന്ന തന്ത്രം മുതല്‍... കണ്ടെയ്‌നര്‍ കണക്കിന്‌ നോട്ടുകള്‍ ഇറക്കി സാമ്പത്തിക സുരക്ഷിതത്വത്തിന്‌ മുകളില്‍ കനത്ത ആഘാതമേല്‍പിക്കുന്ന അന്താരാഷ്‌ട്ര ചാരസംഘടനയുടെ തന്ത്രങ്ങള്‍ വരെ അനേകം ലക്ഷണങ്ങള്‍ നമ്മുടെ സംസ്ഥാനം കണ്ടു കഴിഞ്ഞു. ഈ ലക്ഷണങ്ങളെല്ലാം വളരെ ഭീകരമായ അപകടത്തിന്റെ സൂചനകളാണ്‌. എന്നിട്ടുമെന്തേ നാം നിശ്ശബ്‌ദരാവുന്നു. ഇത്രയും ഭീകരമായ രീതിയില്‍ ഓരോ നിമിഷവും വികസിച്ചു കൊണ്ടിരിക്കുന്ന മതതീവ്രവാദത്തിന്‌ തടയിടുവാന്‍ ഭരണകൂടത്തിനും കോടതികള്‍ക്കും കഴിയില്ലേ? എവിടെയാണ്‌ തടയിടേണ്ടത്‌.?

ഈ ലേഖനത്തിന്റെ ഭാഗമായി ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കുന്നു. വായനക്കാര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പിനായി പങ്കുവയ്‌ക്കുക. ഒപ്പം മതത്തിനപ്പുറം മനുഷ്യത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിവേകവും ഊര്‍ജ്ജവും സംഭരിക്കുക. ഇല്ലെങ്കില്‍ പോസ്റ്റുമാനെയും മീന്‍കാരനെയും മകന്റെയോ മകളുടെയോ കൂട്ടുകാരെയും വീട്ടിലെ ചടങ്ങുകള്‍ക്ക്‌ വരുന്നവരെയുമൊക്കെ വീടിന്റെ ഗേറ്റില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ച്‌ പരിശോധിച്ച ശേഷം മാത്രം അകത്തേക്ക്‌ കടത്തിവിടേണ്ട സാഹചര്യം നമുക്കും വന്നുകൂടായ്‌കയില്ല.

നീതിപീഠങ്ങളും ജനാധിപത്യസംവിധാനങ്ങളും ശ്രദ്ധിക്കുക

  • രാഷ്‌ട്രപതിമന്ദിരം മുതല്‍ വില്ലേജ്‌ ഓഫീസ്‌ വരെയുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അഥവാ നാനാജാതിമതസ്ഥരും, ദൈവ - മതവിശ്വാസികളല്ലാത്തവരും പ്രയോജനപ്പെടുത്തുകയോ, ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പൊതു സ്ഥലങ്ങളിലും മതചിഹ്നങ്ങളോ, സന്ദേശങ്ങളോ പ്രദര്‍ശിപ്പിക്കുകയോ, മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതോ തടയേണ്ടതാണ്‌. പൊതുകേന്ദ്രങ്ങളില്‍ ആരാധനാലയം ആവശ്യമാണെങ്കില്‍ അവിടെ സര്‍വ്വമത ആരാധനാകേന്ദ്രങ്ങള്‍ ആകാവുന്നതാണ്‌. ഉത്സവങ്ങള്‍, പൊതു മതപരിപാടികള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അവയ്‌ക്ക്‌, മറ്റു മതേതര ആവശ്യങ്ങള്‍ക്ക്‌ ഈടാക്കുന്ന എല്ലാ നികുതികളും ഈടാക്കുക. മതപ്രചരണം രാജ്യതാത്‌പര്യമല്ല. അത്‌ മതവിശ്വാസികളുടെ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ മതവിശ്വാസികളുടെ ചിലവില്‍തന്നെയാണ്‌ ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടത്‌. ഇതിനാവശ്യമായ നിയമനിര്‍മ്മാണത്തിന്‌ മതേതര ജനാധിപത്യരാഷ്‌ട്രത്തിന്റെ നിലനില്‍പ്പ്‌ ആഗ്രഹിക്കുന്ന എല്ലാവരും മുന്‍കൈയെടുക്കുക.
  • സര്‍ക്കാരിന്റെ പൊതുഖജനാവില്‍നിന്ന്‌ പ്രത്യക്ഷമോ പരോക്ഷമോ ആയ ആനുകൂല്യങ്ങള്‍ പറ്റുന്ന പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍, മതസൂക്തങ്ങള്‍, മതപ്രസിദ്ധീകരണങ്ങള്‍ എന്നിവ ഉപയോഗിക്കാനോ, വിദ്യാര്‍ത്ഥികള്‍ക്ക്‌ അവ പകര്‍ന്നുനല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അനുവദിച്ചുകൂടാത്തതാകുന്നു. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നതും തടയേണ്ടതാണ്‌. അതോടൊപ്പം എല്ലാ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിലും രാഷ്‌ട്രപിതാവിന്റെ ചിത്രം പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കാനും, രാഷ്‌ട്രപിതാവിന്റെ സൂക്തങ്ങള്‍ പ്രചരിപ്പിക്കാനും സംവിധാനം രൂപപ്പെടുത്തുകയും വേണം. ``നിര്‍മ്മലരായ മനുഷ്യരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ഞാന്‍ ആരാധിക്കുന്നില്ല. അവര്‍ക്ക്‌ സേവനം ചെയ്യുന്നതിലൂടെ സത്യമായ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു'' മഹാത്മാവിന്റെ ഇത്തരം ചിന്തകളുടെ പ്രചരണം വളര്‍ന്നുവരുന്ന യുവതലമുറയില്‍ മതേതരബോധം വളര്‍ത്താന്‍ നിര്‍ണ്ണായക പങ്കുവഹിക്കും.
  • മതസ്ഥാപനങ്ങള്‍ക്കും, ഇവയുടെ കെട്ടിടങ്ങള്‍ക്കും നല്‍കുന്ന പ്രത്യേക ഇളവുകള്‍ തടയുക, ഇത്തരം ആവശ്യങ്ങള്‍ക്കുള്ള ഫണ്ട്‌ പൊതുഖജനാവില്‍നിന്നല്ല കണ്ടെത്തേണ്ടത്‌. അത്‌ മതസ്ഥാപനങ്ങളുടെ വിശ്വാസപരമായ വരുമാനങ്ങളില്‍നിന്ന്‌ കണ്ടെത്തേണ്ടതാണ്‌. ഇതിനായി ഇവര്‍ക്ക്‌ ലഭിക്കുന്ന ആഭ്യന്തര സംഭാവനകളെ പരിപൂര്‍ണ്ണമായി നികുതി വിമുക്തമാക്കിയിട്ടുണ്ട്‌.
  • രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ മതത്തിന്റെ പേരുമായി ബന്ധമുള്ള പേര്‌ അനുവദിക്കുന്നതും തടയേണ്ടതാണ്‌. നിലവിലുള്ള അത്തരം രാഷ്‌ട്രീയപാര്‍ട്ടികളോട്‌ ഭാരതത്തിന്റെ പൊതുതാത്‌പര്യം കണക്കിലെടുത്തുകൊണ്ട്‌ പേരുകള്‍ മാറ്റുവാന്‍ നിര്‍ദ്ദേശിക്കുക. പ്രത്യേകിച്ച്‌ ജനാധിപത്യ സംവിധാനത്തില്‍ നേരിട്ട്‌ ഇടപെടുന്ന ഒരു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. സാമുദായിക - ജാതീയ സംഘടനകള്‍ മതാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതുവരെ വിജയമായിട്ടില്ല എന്നു കരുതി നാളെ അത്‌ സംഭവിച്ചുകൂടെന്നില്ല. അങ്ങിനെവന്നാല്‍ ഇവിടെ ഹിന്ദു ലീഗും, ക്രിസ്‌ത്യന്‍ ലീഗും രൂപപ്പെടും. ഇവ ചിലപ്പോള്‍ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുമാകാം. അത്തരം ഒരവസ്ഥ വന്നാല്‍ സംസ്ഥാനത്ത്‌ ജാതി-മത-വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ ഒഴിഞ്ഞ സമയം ഉണ്ടാകില്ല.
  • ജാതി-മതതാത്‌പര്യങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനുപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക്‌ നല്‍കുന്ന തപാല്‍ ഇളവുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇളവുകളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുക. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ മുകളില്‍ പറഞ്ഞതുപോലെ മതത്തിന്റെ വിശ്വാസപരമായ വരുമാനങ്ങളില്‍നിന്ന്‌ പണം കണ്ടെത്തി പ്രചരിപ്പിക്കാവുന്നതാണ്‌. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തികള്‍ക്കും ജനാധിപത്യരാഷ്‌ട്രത്തിന്റെ പൊതുഖജനാവ്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗപ്പെടുത്താന്‍ പാടില്ല, ഇതിന്‌ രാജ്യത്തിന്റെ വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രാലയത്തിന്റെ നിയമങ്ങളിലും, രജിസ്‌ട്രാര്‍ ഓഫ്‌ ന്യൂസ്‌ പേപ്പര്‍ ഫോര്‍ ഇന്ത്യയുടെ നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടത്‌ അനിവാര്യമാണ്‌.
  • സ്വന്തം ഉടമസ്ഥതയില്‍, പാര്‍ട്‌ണര്‍ഷിപ്പില്‍, പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്ഥാപനങ്ങളില്‍ അല്ലാതെ പബ്ലിക്‌ ഷെയര്‍ ഇഷ്യൂ നടത്തിയിട്ടുള്ള അഥവാ പൊതുജനങ്ങളില്‍നിന്ന്‌ കടപ്പത്രം വഴി നിക്ഷേപം സ്വീകരിക്കുന്ന ഒരു സ്ഥാപനത്തിലും അത,്‌ പത്രസ്ഥാപനങ്ങളോ, ബാങ്കുകളോ എന്തുമാകട്ടെ, അവിടെയൊന്നും മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ, മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതോ തടയുക.
  • സ്വകാര്യവാഹനങ്ങള്‍ ഒഴികെയുള്ള ടാക്‌സി പെര്‍മിറ്റ്‌ നല്‍കുന്ന ഒരു വാഹനത്തിലും മതം വ്യക്തമാക്കുന്ന പേരുകള്‍ ഇടാന്‍ പാടില്ലാത്ത നിയമം കൊണ്ടുവരിക. അതോടൊപ്പം ഇത്തരം വാഹനങ്ങളില്‍ മതചിഹ്നങ്ങളും ജാതിസൂക്തങ്ങളുമൊക്കെ പ്രദര്‍ശിപ്പിക്കുന്നതും തടയുക. ഇതിന്‌ ആര്‍. ടി. ഒ. തലത്തിലുള്ള നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌. മതതീവ്രവാദ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച്‌ നശിപ്പിച്ചുകളയുന്നത്‌ (ഒറീസ്സയും ഗുജറാത്തും കോയമ്പത്തൂരും പാഠമാണ്‌) ഒരു പരിധിവരെ തടയാന്‍ ഈ ഭേദഗതിക്ക്‌ കഴിയും. ഇത്‌ സംസ്ഥാന സര്‍ക്കാരിന്‌ നേരിട്ട്‌ നടപ്പിലാക്കാവുന്നതാണ്‌. മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയുമാവും.
  • പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനും മറ്റു സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടി സൃഷ്‌ടിക്കുന്ന തരത്തില്‍ ഏതെങ്കിലും മതത്തിന്റെ ആരാധനാലയങ്ങള്‍ ഉണ്ടെങ്കില്‍ അവ സൗകര്യപ്രദമായ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെടുക. അതോടൊപ്പം മേലില്‍ ഇത്തരം വിലങ്ങുതടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുക. (എല്ലാ ആരാധനകേന്ദ്രങ്ങളും അവരവരുടെ ദൈവങ്ങള്‍ക്കുള്ള മഹത്വം വളര്‍ത്തുന്നതിനുവേണ്ടി റോഡുകളിലും പൊതുസ്ഥലങ്ങളിലും തിരക്ക്‌ വര്‍ദ്ധിപ്പിച്ചുകാണിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്‌.)
  • സംഘടനകളുടെ പേരിലും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലും വിദേശത്തുനിന്ന്‌ കേരളത്തിലെത്തുന്നതും, ഇന്ത്യയില്‍നിന്ന്‌ വിവിധമാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്നതുമായ പണത്തിന്റെയും അവ ഉപയോഗിച്ചതിന്റെയും കണക്കുകള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും സംഘടനകളും, ചാരിറ്റബിള്‍ ട്രസ്റ്റുകളും പരസ്യമാക്കുക. എങ്ങിനെയെന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ റിലീജിയണ്‍ റഗുലേറ്ററി അതോറിറ്റി (R.R.A.) രൂപീകരിക്കുക. ഈ അതോറിറ്റിക്കു കീഴില്‍ റിലീജിയണ്‍ ഫിനാന്‍സ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (R.F.C.B.) സ്ഥാപിക്കുക. ഈ വകുപ്പിന്‌ സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണമോ, അതുമല്ലെങ്കില്‍ പൊതുവെബ്‌സൈറ്റോ ഉണ്ടായിരിക്കണം. വെബ്‌സൈറ്റാണെങ്കില്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതും മറ്റെവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്‌ത്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ എല്ലാ സംഘടനകളും ചാരിറ്റബിള്‍ സ്ഥാപനങ്ങളും ഈ സൈറ്റില്‍ ലിസ്റ്റ്‌ ചെയ്യണമെന്ന നിബന്ധന വയ്‌ക്കുക. അതാതു സംഘടനകളുടെ / ട്രസ്റ്റുകളുടെ ലിങ്കുകളില്‍ കയറിയാല്‍ ഇവരുടെ ഓരോ മൂന്നുമാസത്തേയും കണക്കുകള്‍ ഉള്‍പ്പെടെ പൊതുവായി സമൂഹം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ലഭ്യമാകണം. (ഈ സംവിധാനം പല വിദേശരാഷ്‌ട്രങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.) ഈ വെബ്‌സൈറ്റുകള്‍ ഏതു സാധാരണക്കാരനും മനസ്സിലാകാവുന്ന രൂപത്തില്‍ സംസ്ഥാനത്തിന്റെ മാതൃഭാഷയിലായിരിക്കണം. ഇങ്ങനെ വരുമ്പോള്‍ സംഘടന /ട്രസ്റ്റുകളുടെ അഴിമതികള്‍ പലരും ചൂണ്ടിക്കാണിക്കും. മാത്രവുമല്ല അഴിമതിയുണ്ടെന്ന്‌ R.F.C.B. ക്ക്‌ മനസ്സിലായാല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്‌. ഇതോടൊപ്പം കേരളത്തില്‍ വിദേശഫണ്ട്‌ സ്വീകരിക്കാനും അവ വിനിയോഗിക്കാനും ലൈസന്‍സുകളുള്ള എത്ര സ്ഥാപനങ്ങളുണ്ടെന്നും അവയെല്ലാം കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര ഫണ്ട്‌ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നും ഇങ്ങനെ ലഭിച്ച ഫണ്ടില്‍ എത്ര ശതമാനം പൊതുസമൂഹത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ അന്വേഷണവിധേയമാക്കുക.
  • സംഘടനകളിലേയും ട്രസ്റ്റുകളിലേയും ഭരണസമിതി അംഗങ്ങളില്‍ മുപ്പത്തഞ്ചു ശതമാനം സംവരണം സ്‌ത്രീകള്‍ക്കു നിര്‍ബന്ധമാക്കുക. മതേതരമായി രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകള്‍ക്കുമാത്രം വിദേശഫണ്ട്‌ സ്വീകരിക്കാനും വിനിയോഗിക്കുവാനുമുള്ള ആര്‍ബിഐ ലൈസന്‍സുകളും കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സുകളും നല്‍കാന്‍ പാടുള്ളു. നിലവിലുള്ള എല്ലാ മത-ജാതി സംഘടനകളുടേയും വിദേശഫണ്ട്‌ സ്വീകരിക്കാനുള്ള സംവിധാനം തടയുക. മതസംഘടനകളെ തിരിച്ചറിയാന്‍ വളരെയെളുപ്പമാണ്‌. ഭരണസമിതി അംഗങ്ങള്‍ പൂര്‍ണ്ണമായും ഏതെങ്കിലും ഒരു മതത്തെ പ്രതിനിധീകരിക്കുന്നവരാണെങ്കില്‍ അത്തരം സംഘടനകളുടെ ഉദ്ദേശം മതതാത്‌പര്യത്തിനും, മതപ്രചരണത്തിനുമായിരിക്കും എന്നത്‌ ലളിതമാണ്‌. പത്തൊന്‍പതാം നൂറ്റാണ്ടിലും (1860) ഇരുപതാം നൂറ്റാണ്ടിലും (1955) ഉണ്ടാക്കിയ നിയമ-നിയന്ത്രണങ്ങള്‍ക്കു കീഴിലാണ്‌ ഇപ്പോഴും എല്ലാ ട്രസ്റ്റുകളും സംഘടനകളും രജിസ്റ്റര്‍ ചെയ്യുന്നത്‌. ഈ നിയമങ്ങളില്‍ ഇനി പറയുന്ന മാറ്റമോ, അതുമല്ലെങ്കില്‍ അനുയോജ്യമായ മറ്റു മാറ്റങ്ങളോ ഉടനെ ഉള്‍പ്പെടുത്തേണ്ടതാണ്‌. ഉദാ:- ``ഏതൊരു സംഘടനയും, ട്രസ്റ്റും രൂപീകരിക്കുന്നതിന്‌ അതാതുകാലത്തെ ഭരണസമിതി അംഗങ്ങളില്‍ ഏറ്റവും കുറഞ്ഞത്‌ ഏതെങ്കിലും രണ്ടുമതത്തില്‍നിന്നുള്ള വ്യക്തികള്‍ ഉള്‍പ്പെടേണ്ടതാണ്‌. അല്ലാത്തവയ്‌ക്ക്‌ ട്രസ്റ്റ്‌ / സംഘടന നിയമമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാകുന്നു.'' മതസംഘടനകള്‍ രൂപീകരിക്കുന്നതിന്‌ ഈ കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പുതിയ നിയമസംവിധാനം തന്നെ രൂപപ്പെടുത്തുക. (എത്രയും വേഗത്തില്‍ നിയമപണ്‌ഡിതരും മതേതരചിന്തകളുളള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരികസാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു പഠനസമിതി ഈ ആവശ്യത്തിനായി നിയമവകുപ്പിന്റെ കീഴില്‍ രൂപീകരിക്കേണ്ടതാണ്‌).
  • മതസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഭരണത്തില്‍നിന്ന്‌ ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കുക. മതസ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണം ഉപേക്ഷിക്കുക. പകരം ഇത്തരം സ്ഥാപനങ്ങളെ റിലീജിയണ്‍ റഗുലേറ്ററി അതോറിറ്റി (R.R.A.) യുടെ നിയന്ത്രണത്തിന്‌ കീഴില്‍ കൊണ്ടുവരിക. ഓരോ മതത്തിന്റേയും വിശ്വാസപരമായ വരുമാനങ്ങള്‍ അതാതു മതത്തിന്റെ വികസനത്തിനായി അവര്‍ ഉപയോഗിക്കട്ടെ. ജനാധിപത്യത്തിനും, സാമൂഹികനന്മയ്‌ക്കും കോട്ടം തട്ടാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക്‌ R.R.A. നേതൃത്വം നല്‍കുക. അപകടകരമാകുന്നു എന്ന സന്ദര്‍ഭങ്ങളില്‍ നീതിപീഠങ്ങളും മറ്റു ജനാധിപത്യ സംവിധാനങ്ങളും ശക്തമായി ഇടപെടുക.
  • ജനാധിപത്യരാഷ്‌ട്രത്തിന്റെ പൊതുഖജനാവില്‍നിന്ന്‌ സമ്പത്തുപയോഗിച്ചുകൊണ്ട്‌ സാമ്പത്തിക ഇളവുകള്‍ എന്ന പേരില്‍ ന്യൂനപക്ഷപ്രീണനത്തിനുവേണ്ടി ഹജ്ജ്‌, ഇസ്‌ലാമിക ബാങ്ക്‌ പോലുള്ള മതതാല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇതര മതസ്ഥരില്‍ അസംതൃപ്‌തി ഉളവാക്കുന്നുണ്ട്‌. ജനാധിപത്യരാഷ്‌ട്രത്തിലെ ഇത്തരം പ്രവണതകള്‍ തീവ്രവാദ പ്രചരണ ക്ലാസ്സുകളില്‍ യുവസമൂഹത്തിലേക്ക്‌ വിഷം കുത്തിവയ്‌ക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. അതിനാല്‍തന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക്‌ ഇളവുകള്‍ അനുവദിക്കാന്‍ പാടില്ലാത്തതാകുന്നു.
  • മതേതരരാജ്യമായ ഇന്ത്യയില്‍ നിയമസഭയിലായാലും രാജ്യസഭയിലായാലും ലോക്‌സഭയിലായാലും സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ മതപരമായ വാക്കുകള്‍ ഉപയോഗിക്കാതെ (ഉദാ:- അല്ലാഹുവിന്റെ നാമത്തില്‍, ക്രിസ്‌തുവിന്റെ നാമത്തില്‍, ശ്രീരാമന്റെ നാമത്തില്‍) ദൈവനാമത്തില്‍ എന്നും വിശ്വാസികളല്ലാത്തവര്‍ക്ക്‌ ദൃഢപ്രതിജ്ഞയും മാത്രം അനുവദിക്കാവുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുക.
  • മേല്‍ പറഞ്ഞ തരത്തിലുള്ള ഭരണപരമായ ഒരു സഭകളിലും ജയ്‌ശ്രീറാം വിളിയും യാഅലി വിളിയും പോലുള്ളവ കടന്നുവരാതിരിക്കാന്‍ തക്ക രീതിയിലുള്ള നിയമനിര്‍മ്മാണം നടത്തുക, നടപ്പിലാക്കുക.
  • മതവിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്‌ക്കാതിരിക്കുക. ഇതിനുള്ള എല്ലാ തുടക്കങ്ങളെയും തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, നടപ്പിലാക്കുക.

രാജ്യത്തിനകത്തെ മതതീവ്രവാദികള്‍ക്കും, ഇവരുടെ സംഘടനകള്‍ക്കും ഉപയോഗപ്പെടുത്താന്‍ അല്ലെങ്കില്‍, വളര്‍ച്ച നേടാന്‍ സഹായകരമാകുന്ന എല്ലാ തുടക്കങ്ങളേയും സുശക്തമായിത്തന്നെ തടയേണ്ടത്‌ മതേതര ഭാരതത്തിന്റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. ഇത്‌ തിരിച്ചറിയാന്‍ ഭരണാധികാരികളും, നിയമ-നീതിപാലകരും ഇനിയും വൈകിയാല്‍ ആഭ്യന്തര മതതീവ്രവാദം കൊണ്ട്‌ ഭാരതം കത്തിയെരിയാന്‍ അധികകാലം വേണ്ടിവരില്ല. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ പ്രമാണം.








സന്ദീപ്‌ മൂകമായി കേഴുന്നു .......
*അകാലത്തില്‍ പിരിഞ്ഞ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനെ അനുസ്മരിക്കുമ്പോള്‍ .
-ജിക്കു വര്‍ഗീസ്‌ (ബ്ലോത്രം എഡിറ്റര്‍)


നനുനനുത്ത നവംബര്‍ 26 ഇനി മറവിയുടെ കുത്തൊഴുക്കില്‍ അലിയില്ല .......പൌരാണികതയുടെ കനക സ്പര്‍ശം താജ് ഹോട്ടല്‍ പുനസൃഷ്ട്ടിച്ചാലും ആ മുറിപാട്‌ കരിയാന്‍ മരുന്നില്ല ..മനുഷ്യന്‍ മനുഷ്യനെ വകവരുത്തുന്നതിന്റെ വ്യക്തമായ ചിത്രമായിരുന്നു 2008 നവംബര്‍ 26 .. അന്ന് താജിന്റെ ഇടനാഴിയില്‍ നിന്നുയര്‍ന്ന പുകപടലങ്ങള്‍ ഇന്ത്യയില്‍ ഇന്നും കെട്ടടങ്ങുന്നില്ല ..തീവ്രവാദത്തിന്റെ കൊടും ക്രൂരത അന്ന് അപഹരിച്ചത് 180 ഇല്‍ ഏറെ ജീവനുകള്‍ ..സി എസ് ടി റെയില്‍വേ സ്റ്റേഷന്‍ ,താജ് മഹല്‍ ഹോട്ടല്‍ ,ഒബ്റോയി ഹോട്ടല്‍ ,നരിമാന്‍ ഹൌസ് തുടങ്ങിയ സ്ഥലങ്ങളില്‍ രക്തപുഴ ഒഴുക്കിയ ഭീകരതയില്‍ നഷ്ടമായതൊന്നും തിരിച്ചു കിട്ടാനാവാത്ത വിധം വലുതാണ്‌ ..അവസാനം വരെ പൊരുതി മുന്നും പിന്നും നോക്കാതെ മരണത്തിനു മുന്‍പില്‍ കീഴടങ്ങിയ വീര ജവാന്മാരെ ഒരു നിമിഷം ഓര്‍ക്കാം ..അവരില്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു ചിത്രമുണ്ട് -സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ .ജീവിതത്തിന്റെ പകുതി പോലും കണ്ടു തീര്‍ക്കാതെ കൊഴിഞ്ഞു പോയ ഒരു പനിനീര്‍ പുഷ്പം ..ഉതിര്‍ന്നു വീണെങ്കിലും ആ വാടാമലരിന്റെ സൌരഭ്യം നമ്മുടെ ഹൃദയങ്ങളില്‍ ദേശ സ്നേഹത്തിന്റെ അലകള്‍ സൃഷ്ട്ടിക്കുന്നു .ഉണ്ണികൃഷ്ണന്‍ -ധനലക്ഷ്മി ദമ്പതികളുടെ പുത്രന്‍ എല്ലാത്തിലും ഉപരി നാടിന്റെ പുത്രന്‍ മുംബയില്‍ ബാലിയാടാക്കപ്പെട്ടിട്ടു ഒരു വര്‍ഷം തികയുമ്പോള്‍ പുതു തലമുറയ്ക്ക് തേങ്ങുവാന്‍ മാത്രമുളള ഒരു ഓര്‍മ്മയല്ല സന്ദീപ്‌ ,മറിച്ച് ഒരു പുത്തന്‍ ഉണ്മേഷത്തിന്റെ ,ഒരു തിരിച്ചറിവിന്റെ അടയാളമാകട്ടെ സന്ദീപ്‌ ...മരണത്തിന്റെ പിറ്റേന്ന് പത്രങ്ങളില്‍ അച്ചടിച്ച്‌ വന്ന സന്ദീപിന്റെ ചിത്രത്തില്‍ ഒരു ശക്തിയേറിയ നിശ്ചയത്തിന്റെ പ്രഭാവം ഉണ്ടായിരുന്നു ...ലോകം കീഴടക്കാനുള്ള ഒരു വാശി അല്ലെങ്കില്‍ എന്തോ പുതിയതായി കാംഷിച്ച ഒരു ഹൃദയം ..ജന്മനാടിന്റെ ഹൃദയ നൊമ്പരങ്ങളില്‍ സൌഖ്യ ദായകനായി എത്തി ഒടുവില്‍ ഒരു നൊമ്പരമായി മാറിയവന്‍ -സന്ദീപ്‌
.അടുത്ത നിമിഷം താന്‍ ബാക്കിയുണ്ടാവുമോ എന്ന് പോലും അറിയാതെയുള്ള സാഹസികമായ ചെറുത്തുനില്‍പ്പ്‌ ..എങ്കിലും സന്ദീപിന്റെ കുടുംബത്തിനു സന്തോഷിക്കാം -പാഴ്ജന്മങ്ങളായി ജീവിതം വെറുതെ കളയുന്ന യുവതലമുറക്ക്‌ വിഭിന്നമായി രാജ്യത്തിന് അല്ലെങ്കില്‍ 102 കോടിയിലേറെ ജനങ്ങള്‍ക്കായി ജീവന്‍ വെടിഞ്ഞത് മഹനീയം ആണെന്നോര്‍ത്തു ..
എന്തോ പറയാനും ചെയ്തു തീര്‍ക്കാനും ബാക്കി വെച്ചാകും സന്ദീപ്‌ വിട വാങ്ങിയത് എങ്കിലും സന്ദീപ്‌ രണ്ടായുസു കൊണ്ടു നേടാവുന്നത് നേടി .....സ്വന്തം ഭാരത മാതാവിനെ കുത്തി നോവിച്ചവരുടെ മുന്‍പില്‍ സന്ദീപ്‌ കീഴ്ടങ്ങുകയല്ലായിരുന്നു ,ആ യുവാവിന്റെ മനോബലത്തിനു മുന്‍പില്‍ സര്‍വവും കീഴടങ്ങി എന്ന് പറയുന്നതാകും കൂടുതല്‍ ശരി ..അതെ ആ ഹൃദയം നമ്മെയെല്ലാവരെയും കീഴടക്കി ,102 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ സന്ദീപ്‌ ജീവിക്കുന്നു ..മദ്യ ലഹരിയിലും സ്പോര്‍ട്സ് ബൈക്കിലും ജീവിതം നശിപ്പിക്കുന്ന യുവതലമുറക്ക്‌ സന്ദീപ്‌ ഒരു പ്രചോദനമാകട്ടെ ,ഒരു ആഹ്വാനമാകട്ടെ ..എന്നും ശോഭിക്കുന്ന ഒരു ദീപമായി സന്ദീപ്‌ വിളങ്ങുന്നു ..
ഭാരതത്തിലെ അമ്മമാര്‍ക്ക് സന്ദീപ്‌ ഒരു മുറിപ്പാടാണ് പക്ഷെ മുറിപ്പാട് ഒരു നാള്‍ കരിയാനുള്ളതാണ് . സന്ദീപ്‌ മൂകമായി അപേക്ഷിക്കുന്നു 'രാജ്യത്തിനായി ഒരു കൈ സേവനം നല്‍കൂ'......ഒരു പക്ഷെ സന്ദീപ്‌ യുവ സമൂഹത്തെ കണ്ടു കരയുന്നുണ്ടാവും ..അതിനാല്‍ യുവാക്കളെ നമ്മുക്ക് ഉണരാന്‍ സമയമായി ..ആയുസിന്റെ അവസാനം ആകുമ്പോള്‍ ജീവിതം വെറുതെയായിപോയി പോയി എന്ന് നഷ്ടബോധം നമ്മളെ അലട്ടരുത് ..ഒരായിരം സന്ദീപുമാര്‍ നേടിയെടുത്ത വിടുതലിന്റെ ബലത്തിലാണ് നാം നടക്കുന്നത് എന്ന ബോധം ഒരു പക്ഷെ തിരിച്ചറിവ് നല്‍കാം ...ജോലിയും പണവും മാത്രം നേടി സന്തോഷം തേടുന്ന യുവാക്കള്‍ രാജ്യത്തിനായി എന്തെങ്കിലും സേവനം ചെയ്യാന്‍ തീരുമാനം എടുക്കൂ...രാജ്യത്തിന് വേണ്ടി നമ്മുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി അണി ചേരാം ...മത വര്‍ഗീയതയും രാഷ്ട്രീയ ചേരിതിരിവും മറന്നു രാജ്യത്തിന്റെ ഐക്യത്തിനായി പങ്കു ചേരാം ....സന്ദീപ്‌ ഒരിക്കലും ഇനി വേദനയുടെ പ്രതീകമല്ല മറിച്ച് ഒരു പുതിയ ആഹ്വാനത്തിന്റെ പ്രതീകമാണ്......
-ജയ് ഹിന്ദ്‌




വംബര്‍ 26 ,ഈ ദിവസം ഒരു ഭാരതീയനും മറക്കാനാവാത്ത ഒരു
ദിനമാണ് .പക്ഷെ പലരും അത് മറന്നുകാണും ,കാരണം മലയാളികള്‍
രാവിലെ കട്ടന്‍ ചായയോടൊപ്പം ദിനവും വായിച്ചാസ്വദിക്കുന്ന
ബലാത്സംഗ വാര്‍ത്തകള്‍ പോലെയാണ് ഓരോ ഇന്ത്യക്കാരനും
ഭീകരാക്രമണങ്ങളെയും ,ബോംബ്‌ സ്പോടനങ്ങളെയും കാണുന്നത് .
അതവന്റെ ദിനചര്യയുടെ അഭിഭാജ്യഘടകമായി മാറികഴിഞ്ഞിട്ടു
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു .അതേ ഞാനിതെഴുതുമ്പോള്‍ ആസ്സാമിലെ
ബോംബ്‌ സ്പോടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന..!!! (?) വാര്‍ത്തകള്‍
ദേശിയ ചാനലുകളും ,മലയാള ചാനലുകളും ഫ്ലാഷ് ന്യൂസ്സായി
വിട്ടുകൊണ്ടിരിക്കുന്നുണ്ട് .

2008 നവംബര്‍ 26 ഇന്ത്യന്‍ സമയം 8.40 pm നാണ് 10 പാകിസ്താനി
ജിഹാദികുഞ്ഞുങ്ങള്‍ മുംബൈയുടെ വിരിമാറില്‍ ചോരകളം തീര്‍ത്തത് .
60 മണിക്കൂര്‍ നീണ്ടുനിന്ന ആ പോരാട്ടത്തില്‍ നമുക്ക് നഷ്ടപെട്ടത് 160
ഓളം വിലപെട്ട ..!!!(?) ജീവനുകള്‍ .അതേ ലോകത്തെ നടുക്കിയ ..!!!(?)
ആ സംഭവത്തിന് ഒരു വര്ഷം തികയാന്‍ പോവുകയാണ് .
ആ ആക്രമണത്തില്‍ ജീവനോടെ പിടിക്കപെട്ട എക ജിഹാദി
പുണ്യാത്മാവ് ഇന്ന് ഇന്ത്യയില്‍ ഫൈവ്സ്റ്റാര്‍ സുഖസൌകര്യങ്ങളോടെ
ഇന്ത്യന്‍ ജൂഡിഷറിയുടെ വിചാരണ എന്ന ഹണിമൂണ്‍ ആഘോഷിക്കുകയാണ് .
-സ്വതന്ത്രന്‍
>>കൂടുതല്‍ ഇവിടെ
കഴിഞ്ഞ വര്‍ഷം മുംബൈ ഭീകര അക്രമം ബ്ലോഗുകളില്‍ വാര്‍ത്തയായപ്പോള്‍ കണ്ണിലുടക്കിയ ചിലത്:
തീവ്രവാദം മോഹന്‍ലാല്‍ വിലയിരുത്തുമ്പോള്‍
>>ഇവിടെ കാണുക

മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി

മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി

ഇന്നലെ രാത്രി മുതല്‍ നടന്നു കൊണ്ടിരിക്കുന്ന മുംബൈ തീവ്രവാദി ആക്രമണവും രക്ഷാപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഒരു അഭിപ്രായം പറയാവുന്ന ഒരവസ്ഥയില്‍ അല്ല ആരും. എടുത്തു ചാടി എന്തെങ്കിലും പറഞ്ഞു ഒഴിയാവുന്ന ഒരു പ്രശ്നവും അല്ല. എങ്ങിനെ ഇതു സംഭവിച്ചു എന്ന് തീര്ത്തും ആലോചിച്ചു പോകുന്ന ഒരു വിഷയം. നഷ്ടപ്പെട്ട വിലപ്പെട്ട മനുഷ്യ ജീവനുകളുടെ എണ്ണം ഓരോ തവണ ടീവി വക്കുമ്പോഴും കൂടി കൂടി വരുന്നു. കൂടാതെ ഇനിയും ഒത്തിരിപേരെ രക്ഷപ്പെടുത്താനും ഉണ്ട്. എങ്ങിനെ ഇതു വഴി തിരിഞ്ഞു വരും എന്ന് ആര്ക്കും അറിയില്ല.
-

തീവ്രവാദം, തീവ്രധ്രുവീകരണം

ഏറെ പടയോട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ലഹളകള്‍ക്കും സാക്ഷിയായ മുംബൈ നഗരം ഒരിക്കല്‍ കൂടി രക്തപങ്കിലമായി. രാപ്പകലുകള്‍ നീണ്ട യുദ്ധസമാനമായ നിമിഷങ്ങളുടെ കണക്കെടുപ്പില്‍ ഇരുനൂറോളം മരണം, കോടികളുടെ അപരിഹാര്യമായ നാശം, മരിച്ചവരില്‍ മികവുറ്റ ഉദ്യോഗസ്ഥരും കമാന്‍ഡോകളും. ഈ മഹാനഗരം കണ്ട ഏറ്റവും ക്രൂരമായ ഏറ്റുമുട്ടല്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുക? ഇന്ത്യയുടെയും ഉപഭൂഖണ്ഡത്തിന്റെയും ഭാവിരാഷ്ട്രീയത്തില്‍ ഈ ഭീകരാക്രമണം എന്തു പ്രഭാവമാണ് സൃഷ്ടിക്കുക? ഇനിയുള്ള നാളുകള്‍ അത്തരം കണക്കെടുപ്പുകളുടേതാണ്.

പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ എന്‍ പണിക്കര്‍ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
-വര്‍ക്കേര്‍സ് ഫോറം
>>കൂടുതല്‍ ഇവിടെ


25november 2009 :ബ്ലോത്രം ബ്ലോഗില്‍ കണ്ടത്


ബ്ലോഗില്‍ കള്ളന്‍ കയറി ...
എന്നറിഞ്ഞ് എന്നാല്‍ ഒന്ന് കാണാം എന്നു കരുതിയാണ് ..
എല്ലാ ലിങ്കിലും ക്ലിക്കി നോക്കിയത് ..

http://www.malayalamfun.com/2008/06/santhosh-madhavan.html

എന്നാല്‍ ഈ രണ്ടു ലിങ്കും തുറക്കുന്നില്ല ..

പിന്നെ www.keralacartoons.blogspot.കോ

ഈ ലിങ്ക് തുറന്ന് മദാമ...!! Jaii...Hoooo..!!
രണ്ടും കണ്ടു..

നന്നായിരിക്കുന്നു ..മദാമ്മ എന്ന കാര്‍ട്ടൂണ്‍ അതിന്‍റെ ആശയം കൊണ്ട് മികച്ചു നില്‍ക്കുന്നത് തന്നെ.. രാത്രി പറഞ്ഞ വാക്കുകള്‍

പുലരുമ്പോഴേക്കും മാറ്റിപ്പറയുന്ന..രാഷ്ട്രീയകോമരങ്ങള്‍ ...നല്ല വര..

ഇനി കള്ളന്മാര്‍ എല്ലായിടത്തും ചുറ്റിയടിക്കുന്നുണ്ട്...ബ്ലോഗ്‌ മുതല്‍ കമന്റ്സ് വരെ അടിച്ചു മാറ്റി മഹാ കവികളും സാഹിത്യകാരന്മാരും ഒക്കെയാകുന്ന വീരന്മാര്‍ ..

സ്വന്തം മുതല്‍ കാത്തു സൂക്ഷിക്കുകയെവഴിയുള്ളൂ ...എല്ലായിടങ്ങളിലും ഇടക്കൊക്കെ ഒന്ന് തിരയുക .
>>കൂടുതല്‍ ഇവിടെ







0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP